മിസ് എർത്ത് ഇന്തോനേഷ്യ വിന്നർ 'പുത്രി ആൻഡ്രിയാനി' 26-ാം ജന്മദിനത്തിൽ അന്തരിച്ചു; മരണകാരണം വ്യക്തമല്ല
text_fieldsസൗന്ദര്യമത്സര ലോകത്തെയും ആരാധകരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിക്കൊണ്ട് മിസ് എർത്ത് ഇന്തോനേഷ്യ 2025 വിജയിയായ പുത്രി ആൻഡ്രിയാനി ജൂഫിച അന്തരിച്ചു. 2026 ഓഗസ്റ്റ് 14-ന് തന്റെ 26-ാം ജന്മദിനം ആഘോഷിക്കേണ്ട ദിവസമായിരുന്നു ഈ ദാരുണമായ വേർപാട്. മിസ് ഗ്രാന്റ് ഇന്തോനേഷ്യ 2025-ലെ വിന്നർ കൂടിയായ പുത്രിയുടെ പെട്ടെന്നുള്ള മരണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് കുടുംബമോ ഔദ്യോഗിക അധികൃതരോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പുത്രിയുടെ വേർപാടിൽ മിസ് ഗ്രാന്റ് ഇന്തോനേഷ്യ ഓർഗനൈസേഷൻ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അനുശോചനം രേഖപ്പെടുത്തി. വെറുമൊരു കിരീടവിജയി എന്നതിലുപരി തങ്ങളുടെ സൗന്ദര്യമത്സര കുടുംബത്തിലെ പ്രിയപ്പെട്ട അംഗമായിരുന്നു പുത്രിയെന്നും, അവരുടെ ലാളിത്യവും മനശക്തിയും ആത്മവീര്യവും നിരവധിയാളുകളുടെ ഹൃദയം തൊട്ടിരുന്നുവെന്നും സംഘടന ഓർമിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ പുത്രിയുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം അറിയിക്കുന്നതായും അവർ വ്യക്തമാക്കി.
സൗന്ദര്യമത്സര വേദിക്ക് പുറത്തും ബഹുമുഖ പ്രതിഭയായി തിളങ്ങിയിരുന്ന വ്യക്തിയായിരുന്നു പുത്രി ആൻഡ്രിയാനി. നിയമവിദ്യാർഥിനിയായിരുന്ന അവർ ഗായികയെന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു. അതിനുപുറമേ ശക്തമായ പരിസ്ഥിതി ബോധവൽക്കരണ പ്രവർത്തനങ്ങളിലും അവർ സജീവമായിരുന്നു. മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിനും പുഴകളെ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും പരിസ്ഥിതി സൗഹൃദപരമായ ഒരു ഭാവി പടുത്തുയർത്തുന്നതിനും അവർ നിരന്തരം പ്രയത്നിച്ചിരുന്നു.
മരണത്തിന് തൊട്ടുമുമ്പുള്ള മാസങ്ങളിലും ഫാഷൻ-സൗന്ദര്യ രംഗത്ത് പുത്രി സജീവമായി പങ്കെടുത്തിരുന്നു. 2026 ജൂണിൽ നടന്ന മിസ് കൾച്ചർ ഇന്റർനാഷണൽ മത്സരത്തിലെ പ്രധാന ജഡ്ജുമാരിൽ ഒരാളും പുത്രിയായിരുന്നു. വേർപാടിന്റെ കാരണം ഇനിയും വ്യക്തമല്ലെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് താൻ ജീവിച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് പുത്രി ആൻഡ്രിയാനി ജൂഫിച വിടവാങ്ങിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

