പശ്ചിമേഷ്യൻ യുദ്ധം; ട്രംപിന് മനംമാറ്റമോ?
text_fieldsഇറാനിൽ ‘ഭരണമാറ്റം’ പ്രഖ്യാപിച്ച് ‘ഓപറേഷൻ എപിക് ഫ്യൂരി’ എന്ന പേരിൽ ഫെബ്രുവരി 28ന് തുടങ്ങിയ ആക്രമണത്തിൽനിന്ന് യു.എസും ട്രംപും പിൻവാങ്ങുകയാണോ? യുദ്ധം 24 ദിവസം പിന്നിടുമ്പോൾ, ‘താൽക്കാലിക യുദ്ധവിരാമം’ പ്രഖ്യാപിച്ച ട്രംപിന്റെ നീക്കം അപ്രതീക്ഷിതമാണ്. ഇറാനുമായി ചർച്ച നടക്കുന്നുവെന്നും അതിനാൽ, അഞ്ച് ദിവസം ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കില്ലെന്നുമുള്ള പ്രസ്താവന കേവലം അന്ത്യശാസനം നീട്ടിയതായി കണക്കാക്കാനാവില്ല. കാരണം, തലേന്നാൾ ട്രംപിന്റെ പ്രസ്താവന മറ്റൊന്നായിരുന്നു: 48 മണിക്കൂറിനുള്ളിൽ ഹുർമുസ് ഇടനാഴി തുറന്നില്ലെങ്കിൽ ഇറാന്റെ മുഴുവൻ ഊർജനിലയങ്ങളും തകർക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ, ആക്രമണം ശക്തമാക്കുന്നതിനുള്ള ചില തയാറെടുപ്പുകളും ട്രംപ് നടത്തിയിരുന്നു. അതെല്ലാം മാറ്റിവെച്ച് അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിക്കാൻ ട്രംപിന്റെ പ്രേരിപ്പിച്ച ഘടകമെന്തായിരിക്കുമെന്ന് ഇപ്പോഴും അവ്യക്തം. എങ്കിലും, സാഹചര്യങ്ങൾ ചില സൂചനകൾ നൽകുന്നുണ്ട്.
‘ഹുർമുസിൽ’ പാളിയോ?
ആഗോള എണ്ണ വിപണിയുടെ ചലനങ്ങൾ നിയന്ത്രിക്കുന്നതിൽ ഹുർമുസ് ഇടനാഴിക്കുള്ള പങ്ക് വലുതാണ്. ലോകത്തെ എണ്ണ ഇടപാടിന്റെ അഞ്ചിലൊന്നും ഈ ഇടനാഴി വഴിയാണ് നടക്കുന്നത്. ഹുർമുസിൽ നിയന്ത്രണം കടുപ്പിച്ചായിരുന്നു തുടക്കം മുതലേ ഇറാന്റെ പ്രതിരോധം. യുദ്ധം പശ്ചിമേഷ്യക്കപ്പുറത്തേക്കും ചലനം സൃഷ്ടിക്കാൻ കഴിഞ്ഞത് ഈ തന്ത്രത്തിലൂടെയാണ്. ഇതിനെ പൊളിക്കാനുള്ള യു.എസിന്റെ നീക്കങ്ങളത്രയും പൊളിഞ്ഞു. ഹുർമുസിലെ ഇറാൻ കപ്പലുകൾ മുക്കിയും മേഖലയിലെ മിസൈൽ കേന്ദ്രങ്ങൾക്കുനേരെ ആക്രമണം നടത്തിയും ഇറാനെ കീഴ്പ്പെടുത്താനുള്ള ശ്രമം വിജയം കണ്ടില്ല. മേഖലയിൽ ഇറാൻ നിയന്ത്രണം കടുപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ട്രംപ് 48 മണിക്കൂർ അന്ത്യശാസനം നൽകിയത്. തൊട്ടുപിന്നാലെ, ഹുർമുസിൽ 5000 സൈനികരെ വിന്യസിക്കാനും ട്രംപ് തയാറെടുത്തു. ഖാർഗ് ദ്വീപ് ഉൾപ്പെടെ പിടിച്ചെടുക്കാനായിരുന്നു നീക്കം. എന്നാൽ, ഇറാന്റെ സമയോചിതമായ മറുതന്ത്രം കാര്യങ്ങൾ മാറ്റിമറിച്ചു.
ഇറാന്റെ മറുതന്ത്രം
തങ്ങളുടെ ഊർജനിലയങ്ങൾ ആക്രമിക്കപ്പെടുമെന്ന ഘട്ടങ്ങളിലെല്ലാം ഇറാന്റെ പ്രത്യാക്രമണം സുവ്യക്തമാണ്: ഗൾഫ് രാജ്യങ്ങളിലെ യു.എസിന്റെ അധീനതയിലുള്ള ഊർജ നിലയങ്ങൾ ലക്ഷ്യമാക്കി തിരിച്ചാക്രമണം നടത്തുക എന്നതാണത്. കഴിഞ്ഞയാഴ്ച, ഇറാന്റെ സൗത് പാർസിലെ വാതകപ്പാടം ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയപ്പോൾ ഇതേ രീതി ഇറാൻ അവലംബിച്ചിരുന്നു. അന്ന് ഖത്തറിലുള്ള ലോകത്തിലെ ഏറ്റവും വലിയ എൽ.എൻ.ജി പ്ലാന്റ് ആണ് ഇറാൻ ലക്ഷ്യമിട്ടത്. സൗദി, കുവൈത്ത്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ ഊർജ കേന്ദ്രങ്ങളിലേക്കും അതേദിവസം ഇറാന്റെ ഡ്രോണുകൾ പാഞ്ഞു. തുടർന്ന്, സൗത് പാർസ് ആക്രമണം അബദ്ധമായിരുന്നുവെന്ന് ഇസ്രായേലിനും യു.എസിനും അംഗീകരിക്കേണ്ടിവന്നു. ഇപ്പോൾ ട്രംപിന്റെ മുന്നറിയിപ്പ് വന്നപ്പോഴും ഇറാൻ പ്രത്യാക്രമണത്തിലൂടെ പ്രതികരിക്കുമെന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇസ്രായേലിലെ ആണവനഗരവും ആക്രമിക്കപ്പെട്ടു. ഇതിനുപുറമെ, ഗൾഫ് രാജ്യങ്ങളിലെ കടൽ ജല ശുദ്ധീകരണ പ്ലാന്റുകളും ആക്രമിക്കുമെന്ന മുന്നറിയിപ്പും വന്നു. എണ്ണ നിലയങ്ങൾ ആക്രമിക്കപ്പെട്ടാൽ, ഹുർമൂസ് പൂർണമായും അടച്ചിടുമെന്നും ഐ.ആർ.ജി.സി. മുന്നറിയിപ്പ് നൽകിയിരുന്നു. ഇങ്ങനെ സംഭവിച്ചാൽ, അത് സ്ഥിതിഗതികൾ രൂക്ഷമാക്കുമെന്ന ആലോചനയാകാം ട്രംപിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
ഇന്ധന അടിയന്തരാവസ്ഥ
നിലവിലെ ആഗോള എണ്ണ പ്രതിസന്ധിയും ട്രംപിന്റെ മനംമാറ്റത്തിന് കാരണമായതായി നിരീക്ഷിക്കപ്പെടുന്നു. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ എണ്ണ വില കുറഞ്ഞതും ആഗോള വിപണിയിലുണ്ടായ ഉണർവും ഇതിനെ സാധൂകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

