പാരാഗ്ലൈഡിങിനിടെ വിമാനവുമായി കൂട്ടിയിടി; ഓസ്ട്രിയയിൽ 44 കാരി അത്ഭുകരമായി രക്ഷപ്പെട്ടു
text_fieldsവിയന്ന: ഓസ്ട്രിയയിൽ വിമാനവുമായി കൂട്ടിയിടിച്ച പാരാഗ്ലൈഡർ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഓസ്ട്രിയയിലെ പ്രധാന പാരാഗ്ലൈഡിങ് കേന്ദ്രമായ ഷ്മിറ്റൻഹോഹെയിൽ മലനിരകളിൽ നിന്നും പറന്നുയർന്ന സബ്രീന (44) എന്ന പാരാഗ്ലൈഡറാണ് അപകടത്തിൽപ്പെട്ടത്. ആൽപ്സ് പർവ്വതത്തിന് മുകളിൽ പീസൻഡോർഫിന് സമീപമായിരുന്നു അപകടം. ഉടൻ തന്നെ എമർജൻസി പാരച്യൂട്ട് ഉപയോഗിച്ച് സബ്രീന അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വിമാനവുമായി കൂട്ടിയിടിച്ച ഉടൻ പാരാഗ്ലൈഡറിന്റെ ചിറക് രണ്ടായി കീറുന്നത് ദൃശ്യങ്ങളിൽ കാണാം. നിയന്ത്രണം നഷ്ടപ്പെട്ട സബ്രീന അലറിക്കൊണ്ട് താഴേക്ക് കറങ്ങി വീഴുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഓസ്ട്രിയൻ പൊലീസ് ഹെലികോപ്റ്ററിൽ സ്ഥലത്തെത്തുകയും സബ്രീനയെ മെഡിക്കൽ പരിശോധനയ്ക്കായി വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അതേ സമയം അപകടം നടന്നതിന് ശേഷം വിമാനം സമീപമുള്ള വിമാനത്താവളത്തിൽ ഇറങ്ങി. അപകടം ഒഴിവാക്കാൻ കഴിഞ്ഞില്ലെന്നാണ് വിമാനത്തിലെ പൈലറ്റ് അറിയിച്ചത്. ചെറിയ പരിക്കുകളും ചതവുകളും അല്ലാതെ വലിയ അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് സബ്രീന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 'ഞാൻ ഇവിടെയിരുന്ന് ഇത് ടൈപ്പ് ചെയ്യുന്നു എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. കുറച്ച് ചതവുകൾ അല്ലാതെ ഗുരുതരമായി ഒന്നും സംഭവിച്ചിട്ടില്ല'. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

