ആറാം വയസിൽ യൂട്യൂബിനും ഒമ്പതാം വയസിൽ ഇൻസ്റ്റഗ്രാമിനും അടിമ, പത്താം വയസിൽ വിഷാദ രോഗി; യുവതിയുടെ പരാതിയിൽ മെറ്റക്കും യൂട്യൂബിനും പിഴ
text_fieldsലോസ് ആഞ്ചലസ്: മെറ്റക്കും യൂട്യൂബിനും ആറ് മില്യൺ ഡോളർ പിഴ വിധിച്ച് ലോസ് ആഞ്ചലസ് കോടതി. ഇരുകമ്പനികളും അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെ പറ്റി മുന്നറിയിപ്പ് നൽകുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ആറാം വയസിൽ യൂട്യൂബിനും ഒമ്പതാം വയസിൽ ഇൻസ്റ്റഗ്രാമിനും അടിമയായെന്ന ഇരുപതുകാരിയുടെ പരാതിയിലാണ് കോടതി കമ്പനികൾക്ക് പിഴ ചുമത്തിയത്.
ഇരു പ്ലാറ്റ്ഫോമുകളുടെയും അമിതോപയോഗം ആരോഗ്യത്തെ ബാധിച്ചെന്നും പത്താം വയസിൽ വിഷാദ രോഗിയായെന്നും സ്വയം മുറിവേൽപ്പിക്കുന്ന ഘട്ടത്തിലെത്തിയെന്നും യുവതി അറിയിച്ചു. കുടുംബ ബന്ധങ്ങളെയും സ്കൂൾ ജീവിതത്തെയും സാരമായി ബാധിച്ചു. 13ാം വയസിൽ ബോഡി ഡിസ്മോർഫിക് ഡിസോർഡറും സോഷ്യൽ ഫോബിയയും സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമും യൂട്യൂബുമാണ് തന്‍റെ ജീവിതം തകർത്തതെന്നും അവർ പറഞ്ഞു. പിഴത്തുകയുടെ 70 ശതമാനം മെറ്റയും ബാക്കി തുക യൂട്യൂബും നൽകണം.
'എങ്ങനെയാണ് കുട്ടിയെ ഫോൺ താഴെ വെക്കാത്ത സ്ഥിതിയിലെത്തിക്കുന്നത്, അതാണ് ആസക്തിയുടെ എഞ്ചിനീയറിങ്. ഈ ഫീച്ചറുകൾ അവർ ഫോണുകളിൽ ഉപയോഗിക്കുന്നു. ഇത് ട്രോജൻ കുതിരകളെ പോലെയാണ്. കാണാൻ അതിശയവും ഗംഭീരവുമായിരിക്കും. എന്നാൽ അകത്തേക്ക് ക്ഷണിച്ചാൽ പിന്നീടെല്ലാം അവ നിയന്ത്രിക്കും'- യുവതിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പരാതിക്കാരിക്കുണ്ടായ അനുഭവം പതിനായിരക്കണക്കിന് യുവാക്കൾ നേരിടുന്ന അവസ്ഥകളുടെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.
മെറ്റക്കും യൂട്യൂബിനും പിഴ ചുമത്തിയ കോടതി വിധി ചരിത്ര നിമിഷമാണെന്നും ആയിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളും ഈ ദിനത്തിനായി കാത്തിരിക്കുകയായിരുന്നെന്നും അവർ പറഞ്ഞു.
കമ്പനികൾക്ക് തങ്ങളുടെ പ്ലാറ്റ്ഫോമുകൾ ആളുകളിൽ ആസക്തിക്ക് കാരണമാകുമെന്ന് അറിയാമായിരുന്നു. ആസക്തി ഉണ്ടാക്കുന്ന തരത്തിലാണ് ഇവ രൂപകൽപന ചെയ്തിരിക്കുന്നത്. നിർത്താതെയുള്ള സ്ക്രോളിങുകൾ, വിഡിയോ ഓട്ടോപ്ലേ എന്നിവയെല്ലാം രൂപകൽപന ചെയ്തിട്ടുള്ളത് ആളുകളെ തങ്ങളുടെ ഉൽപന്നങ്ങളിൽ അടിമകളാക്കാനാണെന്നും വാദങ്ങളുണ്ടായി.
ന്യൂ മെക്സിക്കോയിൽ മെറ്റക്ക് 375 മില്യൺ ഡോളർ പിഴ ചുമത്താൻ ഉത്തരവിട്ടതിന് പിന്നാലെയാണ് പുതിയ വിധി. ന്യൂ മെക്സിക്കോയിലെ കേസിൽ, കമ്പനി തങ്ങളുടെ പ്ലാറ്റ്‌ഫോമുകളുടെ സുരക്ഷയെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതായും കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള അതിക്രമങ്ങൾക്ക് കാരണക്കാരായെന്നും കോടതി കണ്ടെത്തി.
ബഹുമാനപൂർവം വിധിയെ എതിർക്കുന്നുവെന്നും കൗമാരക്കാരുടെ മാനസികാരോഗ്യം സങ്കീർണമാണെന്നും ഏതെങ്കിലുമൊരു ആപ്പുമായി ബന്ധപ്പെടുത്താൻ കഴിയില്ലെന്നും മെറ്റയുടെ വക്താവ് പറഞ്ഞു. വിധിക്കെതിരെ യൂട്യൂബും രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

