
സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ കൂട്ടബലാത്സംഗത്തിന് നിർബന്ധിച്ച് സേന; എത്യോപ്യയിൽനിന്ന് നടുക്കും വാർത്തകളെന്ന് യു.എൻ
text_fieldsന്യൂയോർക്: എത്യോപ്യയിൽനിന്ന് ഹൃദയംനുറുങ്ങുന്ന വർത്തമാനങ്ങളുമായി യു.എൻ റിേപ്പാർട്ട്. ടിഗ്രെ പ്രവിശ്യയിൽ മാത്രം അടുത്തിടെ 500 ബലാൽസംഗ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൂട്ടബലാൽസംഗ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടവയിലേറെയും. കുടുംബം നോക്കിനിൽക്കെ ബലാൽസംഗം ചെയ്യുന്ന സൈനികർ ഒരുവശത്ത്. അതിലേറെ ഭീകരമായി സേന നിർബന്ധിച്ച് സ്വന്തം കുടുംബത്തിലെ സ്ത്രീകളെ ബലാൽസംഗം ചെയ്യേണ്ടിവരുന്നവർ മറുവശത്ത്.
നിരവധി സ്ത്രീകളാണ് സായുധ സൈനികർ കൂട്ടമായെത്തി കൊടുംക്രൂരതകൾ നടത്തിയതിന്‍റെ കദനമൂറും കഥകൾ പങ്കുവെച്ചത്. ടിഗ്രെ പ്രവിശ്യയിലെ അഞ്ചു െമഡിക്കൽ കേന്ദ്രങ്ങളിലെത്തിയ 516 സ്ത്രീകൾ വിവരങ്ങൾ കൈമാറിയതായി യു.എൻ അറിയിച്ചു. യഥാർഥ കണക്കുകൾ ഇതിലേറെ വരും. സ്ത്രീകളിലേറെയും മാനഹാനി ഭയന്ന് വരാൻ വിസമ്മതിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നം.
അയൽരാജ്യമായ എരിത്രിയയിൽനിന്ന് അതിർത്തി കടന്നെത്തുന്ന സൈനികരാണ് പ്രധാന വില്ലന്മാർ. കൂട്ട ബലാത്സംഗത്തിനു പുറമെ വീടുകൾ കൊള്ളയടിക്കലും കൊടിയ മർദനവും ഇവർ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
സേന എത്യോപ്യയിലെ ടിഗ്രെയിലെത്തുന്നത് എരിത്രിയ ഇതുവരെയും നിഷേധിച്ചിരുന്നുവെങ്കിലും യു.എൻ സ്ഥിരീകരിച്ചതോടെ സമ്മതിച്ചിട്ടുണ്ട്.
പ്രവിശ്യയിൽ പ്രാദേശിക ഭരണകൂടവും ഔദ്യോഗിക സേനയും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. അതിനിടെയാണ് പുതിയ പ്രതിസന്ധിയായി എരിത്രിയൻ സേനയുടെ വരവ്.