‘മെലാനിയ’ എട്ടുനിലയിൽ പൊട്ടി, ആമസോണിന് കോടികളുടെ നഷ്ടം; മെലാനിയ ട്രംപിന് റോയൽറ്റി ലഭിച്ചത് 89 കോടിയിലേറെ
text_fieldsമെലാനിയ ട്രംപ്
വാഷിംഗ്‌ടൺ: യു.എസ് പ്രഥമ വനിത മെലാനിയ ട്രംപിനെ ആസ്പദമാക്കി നിർമ്മിച്ച 'മെലാനിയ' എന്ന ഡോക്യുമെന്ററി ബോക്സ് ഓഫീസിൽ വൻ സാമ്പത്തിക നഷ്ടം നേരിട്ടതായി റിപ്പോർട്ട്. ആമസോൺ എം.ജി.എം സ്റ്റുഡിയോസ് നിർമ്മാണവും വിതരണവും ഏറ്റെടുത്ത ഈ ചിത്രം വൻ തുക പ്രൊമോഷനായി ചെലവഴിച്ചിട്ടും പ്രതീക്ഷിച്ച തിയേറ്റർ വിജയം നേടിയില്ല. എന്നാൽ, ഡോക്യുമെന്ററിക്ക് വൻ തുക നഷ്ടമുണ്ടായെങ്കിലും മെലാനിയ ട്രംപിന് ലൈസൻസിങ് ഫീസായി കോടികൾ ലഭിച്ച വിവരവും പുറത്തുവന്നു.
40 മില്യൺ ഡോളർ (ഏകദേശം 335 കോടിയിലധികം രൂപ) നൽകിയാണ് ആമസോൺ എം.ജി.എം സ്റ്റുഡിയോസ് ഈ ഡോക്യൂമെന്ററിയുടെ അവകാശം സ്വന്തമാക്കിയത്. കൂടാതെ ചിത്രത്തിന്റെ പ്രചാരണത്തിനായി 35 മില്യൺ ഡോളർ കൂടി കമ്പനി ചെലവഴിച്ചു. മൊത്തം 75 മില്യൺ ഡോളർ (ഏകദേശം 628 കോടി രൂപ) ഈ പ്രോജക്ടിനായി കമ്പനി മുടക്കി. എന്നാൽ തിയേറ്ററുകളിൽ നിന്ന് ആഗോളതലത്തിൽ വെറും 16.6 മില്യൺ ഡോളർ (ഏകദേശം 139 കോടി രൂപ) മാത്രമാണ് ചിത്രത്തിന് നേടാനായത്.
ചിത്രം വലിയ സാമ്പത്തിക തിരിച്ചടി നേരിട്ടെങ്കിലും, അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പുറത്തുവിട്ട സാമ്പത്തിക വിവരങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ലൈസൻസിങ് ഫീസ് ആയി മെലാനിയ ട്രംപിന് 10.71 മില്യൺ ഡോളർ (ഏകദേശം 89 കോടിയിലധികം രൂപ) ആണ് ലഭിച്ചത്. മെലാനിയയുടെ ആത്മകഥയുടെ പ്രസാധനാവകാശത്തിലൂടെ ലഭിച്ച തുകയും എൻ.എഫ്.ടി (NFT) വരുമാനവും ഉൾപ്പെടെ ആകെ 17 മില്യൺ ഡോളറിലധികം (142 കോടി രൂപയിലധികം) വരുമാനം കഴിഞ്ഞവർഷങ്ങളിൽ അവർ നേടിയിട്ടുണ്ട്.
അതേസമയം, തിയേറ്റർ കളക്ഷനിൽ നിരാശപ്പെടുത്തിയെങ്കിലും പ്രൈം വീഡിയോ പ്ലാറ്റ്‌ഫോമിൽ ഒ.ടി.ടി റിലീസിന് ശേഷം ചിത്രം മികച്ച രീതിയിലാണ് മുന്നേറുന്നതെന്ന് ആമസോൺ എം.ജി.എം സ്റ്റുഡിയോസ് തലവൻ മൈക്ക് ഹോപ്കിൻസ് വ്യക്തമാക്കി. ഈ ഡോക്യുമെന്ററിയുടെ തുടർച്ചയായി ഒരു ഡൊക്യു-സീരീസും ഉടൻ പുറത്തിറക്കാൻ ആമസോൺ തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ, ട്രംപ് ഭരണകൂടത്തെ പ്രീണിപ്പിക്കാനാണ് ആമസോൺ ഇത്തരം ഒരു വലിയ തുക നൽകി ഡോക്യുമെന്ററി വാങ്ങിയതെന്ന വിമർശനവുമായി ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതിനിധികൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും ഡൊണാൾഡ് ട്രംപും നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

