വിനയ് റെഡ്ഡി ഉണ്ടെങ്കിൽ ജോ ബൈഡന്‍റെ പ്രസംഗവും റെഡി
text_fieldsവാഷിങ്ടൻ: നിരവധി സുപ്രധാന പദവികളിൽ ഇന്ത്യൻ വംശജരെ നിയമിച്ച ജോ ബൈഡന്‍റെ നടപടി ഇതിനോടകം ലോകശ്രദ്ധ നേടിക്കഴിഞ്ഞു. അമേരിക്കയുടെ 46ാമത് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്യുേമ്പാൾ ജോ ബൈഡൻ പറയുന്നതും ഒരു ഇന്ത്യൻ വംശജൻ തയാറാക്കിയ വാക്കുകൾ ആയിരിക്കും.
അമേരിക്കയോടൊപ്പം ലോകം മുഴുവന്‍ കാത്തിരിക്കുന്ന ആ പ്രസംഗം തയാറാക്കിയിരിക്കുന്നത് ഇന്ത്യന്‍ വംശജനായ സി. വിനയ് റെഡ്ഡിയുടെ നേതൃത്വത്തിലാണ്. പ്രസിഡന്റിന്‍റെ ചീഫ് സ്പീച്ച് റൈറ്ററായ വിനയ് റെഡ്ഡി ഈ ചരിത്ര നിയോഗത്തിന്‍റെ സന്തോഷത്തിലാണ്.
അമേരിക്കയുടെ ഐക്യം എന്ന പ്രമേയത്തിൽ അധിഷ്ഠിതമായാണ് ബൈഡന്‍റെ പ്രസംഗമെന്ന് അദ്ദേഹത്തിന്‍റെ ഉപദേഷ്ടാക്കൾ സൂചിപ്പിക്കുന്നു. അമേരിക്ക ഭിന്നിച്ചുനില്‍ക്കുകയാണെന്ന് കഴിഞ്ഞയാഴ്ചത്തെ പ്രസംഗത്തിലും ബൈഡന്‍ സൂചിപ്പിച്ചിരുന്നു. ആ അമേരിക്കയെ എങ്ങിനെ ഒറ്റക്കെട്ടാക്കാം എന്നതിന്‍റെ രൂപരേഖ ആയിരിക്കും ബൈഡൻ പ്രസിഡന്‍റ് എന്ന നിലയിലുള്ള തന്‍റെ ആദ്യ പ്രസംഗത്തിൽ വ്യക്തമാക്കുക. 20 മിനിട്ട് മുതൽ 30 മിനിട്ട് വരെയായിരിക്കും പ്രസംഗത്തിന്‍റെ ദൈർഘ്യം.
അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ചീഫ് സ്പീച്ച് റൈറ്ററായി നിയമിതനാവുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് വിനയ് റെഡ്ഡി. തെലങ്കാനയിൽ വേരുകളുള്ള അദ്ദേഹം ഒഹിയോയിലെ ഡേട്ടണിലാണ് വളര്‍ന്നത്. കരിംനഗറിനടുത്ത് ഹുസൂർബാദിലെ പൊതിറെഡ്ഡിപേട്ട സ്വദേശിയായ ഡോ. നാരായണ റെഡ്ഡിയുടെ മകനാണ് വിനയ്. 1970കളിലാണ് നാരായണ റെഡ്ഡി അമേരിക്കയിലേക്ക് കുടിയേറിയത്. എന്നാൽ, ഇപ്പോഴും അദ്ദേഹത്തിന്‍റെ കുടുംബം ജന്മനാടുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നെന്ന് പൊതിറെഡ്ഡിപേട്ടയിലെ ബന്ധുക്കൾ പറയുന്നു. ജോ ബൈഡൻ വൈസ് പ്രസിഡന്‍റായിരുന്ന 2013-2017 കാലയളവിലും അദ്ദേഹത്തിന്‍റെ സ്പീച്ച് റൈറ്റായിരുന്നു വിനയ്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.