സോഷ്യൽ മീഡിയ പോസ്റ്റുകൾ വിറ്റ് ലാഭം; ട്രംപിന്റെ ട്രൂത്ത് സോഷ്യലിനെതിരെ ഫെഡറൽ കോടതിയിൽ ഹരജി
text_fieldsട്രൂത്ത് സോഷ്യൽ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റുകളിലേക്ക് പണം നൽകിയുള്ള മുൻകൂടിയുള്ള പ്രവേശനം നൽകുന്ന പ്രത്യേക സേവനത്തിനെതിരെ കേസ് ഫയൽ ചെയ്തു. പ്രമുഖ മാധ്യമ പ്രസിദ്ധീകരണമായ ദി ഇന്റർസെപ്റ്റും ഫ്രീഡം ഓഫ് ദി പ്രെസ് ഫൗണ്ടേഷനും ചേർന്നാണ് ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴി പുറത്തുവിടുന്ന പോസ്റ്റുകൾ പ്രതിമാസം ലക്ഷം ഡോളർ വരെ ഈടാക്കി വൻകിടക്കാർക്ക് മാത്രം മുൻകൂട്ടി ലഭ്യമാക്കുന്നത് നിയമവിരുദ്ധവും അഴിമതിയുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഈ നിയമപോരാട്ടം.
സൗത്തൺ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ സമർപ്പിച്ച ഹരജിയിൽ, സർക്കാരിന്റെയും പ്രസിഡന്റിന്റെയും ഔദ്യോഗിക പ്രഖ്യാപനങ്ങളും വിവരങ്ങളും വൻകിട നിക്ഷേപകർക്ക് സാമ്പത്തിക നേട്ടത്തിനായി വിൽക്കുന്നത് വഴി പ്രസിഡന്റ് സ്വന്തം കമ്പനിക്ക് വഴിവിട്ട ലാഭമുണ്ടാക്കിക്കൊടുക്കുകയാണെന്ന് ആരോപിക്കുന്നു. ട്രൂത്ത് സോഷ്യലിന്റെ മാതൃ കമ്പനിയായ ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് കഴിഞ്ഞ ആഗസ്റ്റ് 1 മുതൽ ആരംഭിച്ച 'ട്രൂത്ത് എ.പി.ഐ' എന്ന സബ്‌സ്‌ക്രിപ്‌ഷൻ സർവീസാണ് നിലവിലെ വിവാദങ്ങൾക്ക് കാരണം. മാസംതോറും 60,000 ഡോളർ മുതൽ ഒരു ലക്ഷം ഡോളർ വരെ ഫീസ് നൽകുന്ന ഉപഭോക്താക്കൾക്ക് ട്രംപിന്റെയും മറ്റ് ഉയർന്ന അമേരിക്കൻ ഭരണാധികാരികളുടെയും പോസ്റ്റുകൾ മറ്റുള്ളവരിലേക്ക് എത്തുന്നതിന് മുൻപായി തത്സമയം ലഭ്യമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
ഇത്തരത്തിൽ പൊതുജനങ്ങളെയും മാധ്യമങ്ങളെയും ബാധിക്കുന്ന സർക്കാർ നയങ്ങളും വിപണിയെ സ്വാധീനിക്കുന്ന വിവരങ്ങളും ഉയർന്ന തുക നൽകുന്നവർക്ക് മാത്രം നേരത്തെ ലഭ്യമാക്കുന്നത് അമേരിക്കൻ ഭരണഘടന ഉറപ്പുനൽകുന്ന പത്രസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് മാധ്യമ സംഘടനകൾ ചൂണ്ടിക്കാട്ടി. ഭരണകൂടത്തിന്റെ ഔദ്യോഗിക അറിയിപ്പുകളിലേക്ക് എല്ലാവർക്കും തുല്യപ്രവേശനം ലഭിക്കേണ്ടതുണ്ടെന്നും പൊതുവിവരങ്ങൾക്ക് അമിതമായ തുക ഈടാക്കുന്നത് ഭരണഘടനയുടെ അഞ്ചാം ഭേദഗതിക്ക് വിരുദ്ധമാണെന്നും ഹരജയിൽ വ്യക്തമാക്കി.
നിലവിൽ ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ട് വഴിയാണ് നയപരമായ തീരുമാനങ്ങളും ആഗോള സാമ്പത്തിക വിപണിയെ ചലിപ്പിക്കുന്ന വാർത്തകളും പങ്കുവെക്കാറുള്ളത്. ഉദാഹരണത്തിന്, വിപണികളെയും ക്രൂഡോയിൽ വിലയെയും നേരിട്ട് ബാധിക്കുന്ന പ്രസ്താവനകൾ ട്രംപ് പങ്കുവെക്കുമ്പോൾ, ഈ പോസ്റ്റുകൾ നേരത്തെ ലഭിക്കുന്ന വൻകിട കമ്പനികൾക്കും ട്രേഡർമാർക്കും വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ സാധിക്കും. നിലവിൽ പത്തിലധികം വൻകിട ഉപഭോക്താക്കൾ ഈ സബ്‌സ്‌ക്രിപ്‌ഷൻ എടുത്തിട്ടുണ്ടെന്ന് കമ്പനിയുടെ സാമ്പത്തിക റിപ്പോർട്ടുകളിൽ വ്യക്തമാണ്.
ഈ കേസിൽ ഡോണൾഡ് ട്രംപിന് പുറമെ വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഡാനിയൽ സ്കാവിനോ, വൈറ്റ് ഹൗസ് ഉദ്യോഗസ്ഥ നതാലി ഹാർപ്പ് എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്. അതേസമയം, മാധ്യമ സ്ഥാപനങ്ങളും വാർത്താ ഏജൻസികളും സാങ്കേതിക വിദ്യയിലൂടെ എ.പി.ഐ ഫീഡുകൾ നൽകുന്നത് സാധാരണ രീതിയാണെന്നും, സമാനമായ രീതി മാത്രമാണ് തങ്ങളും പിന്തുടരുന്നതെന്നുമാണ് ട്രംപ് മീഡിയയുടെ പ്രതികരണം. എന്നാൽ, ഉയർന്നു വന്ന ആരോപണങ്ങളിൽ വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

