യു.എസ് കോൺഗ്രസ് അംഗം ഇൽഹാൻ ഉമറിന് നേരെ വിനാഗിരി സ്പ്രേ ചെയ്ത പ്രതിക്ക് 14 മാസം തടവുശിക്ഷ
text_fieldsഇൽഹാൻ ഉമർ
മിനസോട്ട: ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയും യു.എസ് ജനപ്രതിനിധി സഭാംഗവുമായ ഇൽഹാൻ ഉമറിന് നേരെ വിനാഗിരി സ്പ്രേ ചെയ്ത പ്രതിക്ക് 14 മാസം തടവുശിക്ഷ വിധിച്ചു. മിനിയാപൊളിസ് സ്വദേശിയായ ആന്റണി കാസ്മിയർസെക് (56) എന്നയാൾക്കാണ് യു.എസ് ജില്ലാ ജഡ്ജി ജോവാൻ എൻ. എറിക്സൺ ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുമായുള്ള ധാരണയെത്തുടർന്നാണ് വിധി. തടവുശിക്ഷയ്ക്ക് പുറമെ മൂന്ന് വർഷത്തെ നിരീക്ഷണ കാലാവധിയും, ഈ സമയത്ത് ഇൽഹാൻ ഉമറുമായി യാതൊരു തരത്തിലും സമ്പർക്കം പുലർത്തരുതെന്ന കർശന ഉത്തരവും കോടതി നൽകി.
ജനുവരി 27-ന് മിനിയാപൊളിസിൽ നടന്ന ടൗൺഹാൾ യോഗത്തിനിടെയായിരുന്നു സംഭവം. സദസ്സിലിരുന്ന പ്രതി പെട്ടെന്ന് ചാടിയെഴുന്നേറ്റ്, ഇൽഹാൻ ഉമർ 'മിനസോട്ടയെ ഭിന്നിപ്പിക്കുന്നു' എന്ന് ആക്രോശിച്ചുകൊണ്ട് കൈയിൽ കരുതിയിരുന്ന സിറിഞ്ചിൽ നിന്ന് വെള്ളവും ആപ്പിൾ സിഡെർ വിനാഗിരിയും ചേർത്ത മിശ്രിതം സ്പ്രേ ചെയ്യുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കീഴ്‌പ്പെടുത്തി പോലീസിനെ ഏൽപ്പിച്ചു. സംഭവത്തിൽ ഉമറിന് പരിക്കില്ല. ഫെഡറൽ ഉദ്യോഗസ്ഥയെ ആക്രമിച്ച കുറ്റം പ്രതി നേരത്തെ സമ്മതിച്ചിരുന്നു.
പൊതുപ്രവർത്തകരെ ആക്രമിക്കുന്നത് രാഷ്ട്രീയ നിലപാടല്ലെന്നും ജനാധിപത്യ സമൂഹത്തിന് ചേരാത്ത സ്വാർത്ഥമായ നടപടിയാണെന്നും കോടതി വിമർശിച്ചു. ആഴ്ചകൾക്ക് മുൻപ് ടൗൺഹാൾ ടിക്കറ്റ് എടുക്കുകയും, അറസ്റ്റിലായാൽ വളർത്തുനായയെ സംരക്ഷിക്കാനും ജാമ്യത്തുക ക്രമീകരിക്കാനും മുൻകൂട്ടി സന്ദേശങ്ങൾ അയക്കുകയും ചെയ്ത പ്രതി കൃത്യമായ ആസൂത്രണത്തോടെയാണ് എത്തിയതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അതേസമയം, പാർക്കിൻസൺസ് രോഗബാധിതനായ പ്രതി കോടതിയിൽ വിതുമ്പിക്കൊണ്ട് ഇൽഹാൻ ഉമറിനോട് പരസ്യമായി മാപ്പപേക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

