മാലിയിൽ പ്രതിരോധമന്ത്രി കൊല്ലപ്പെട്ടു; പട്ടണങ്ങളും സൈനിക താവളങ്ങളും പിടിച്ചെടുത്ത് വിമതർ
text_fieldsദക്കാർ: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ നിരവധി പട്ടണങ്ങളും സൈനിക താവളങ്ങളും പിടിച്ചെടുത്ത് വിമതർ നടത്തിയ വ്യാപകമായ ആക്രമണത്തിൽ പ്രതിരോധ മന്ത്രി കൊല്ലപ്പെട്ടു. പ്രതിരോധ മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിൽ ജനറൽ സാഡിയോ കമാരയുടെ മരണം മാലിയൻ സർക്കാർ സ്ഥിരീകരിച്ചു. സൈനിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള രാജ്യം, ദീർഘകാലമായി വടക്കൻ മേഖലയിലെ വിഘടനവാദ സംഘങ്ങളുമായി പോരാട്ടത്തിലാണ്. വടക്കൻ മാലിയിൽ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കലാണ് വിഘടനവാദികളുടെ ലക്ഷ്യം.
സർക്കാർ വിരുദ്ധ കലാപകാരികൾക്ക് അൽ ഖാഇദയുമായും ഇസ്‍ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായും ബന്ധമുണ്ടെന്നാണ് സർക്കാർ ആരോപണം. തലസ്ഥാനമായ ബമാകോയിലും മറ്റു നിരവധി പട്ടണങ്ങളിലും സൈന്യത്തിനു നേർക്കുള്ള ഏറ്റവും വലിയ ഏകോപിത ആക്രമണങ്ങളിലൊന്നാണ് മാലിയിൽ ഉണ്ടായത്. പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയുടെ സുരക്ഷാ പങ്കാളിയായ റഷ്യക്കു നേരെയുള്ള വെല്ലുവിളികൂടിയാണിത്.
ആക്രമണങ്ങൾ അവസാനിച്ചതായി കരുതുന്നുവെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും വിഘടനവാദികൾ കൈയടക്കിയതായി അവകാശപ്പെടുന്ന പ്രധാന വടക്കൻ നഗരത്തിന്റെ നിയന്ത്രണം ആരുടെ പക്കലാണെന്നതടക്കം നിരവധി ചോദ്യങ്ങൾ അവശേഷിക്കുന്നു. ആക്രമണ സംഭവങ്ങളിൽ മരണങ്ങൾ വ്യക്തമല്ല. കുറഞ്ഞത് 16 പേർക്ക് പരിക്കേറ്റെന്നു മാത്രമാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

