ലുഹാൻസ് ഉടൻ വീഴും –റഷ്യ
text_fieldsകിയവ്: കിഴക്കൻ യുക്രെയ്ൻ മേഖലയായ ലുഹാൻസ്ക് പിടിച്ചെടുക്കാനുള്ള അവസാനവട്ട ശ്രമത്തിലാണെന്ന് റഷ്യ അവകാശപ്പെട്ടു.ലുഹാൻസ്കിൽ 13 പേർ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. ആയിരങ്ങൾ ഭൂഗർഭകേന്ദ്രങ്ങളിൽ അഭയം തേടിയിരിക്കയാണ്. കിഴക്കൻ മേഖലയിലെ തന്നെ ഡോൺബാസ് പൂർണമായി ആക്രമണത്തിൽ തകർന്നതായി യുക്രെയ്ൻ പ്രസിഡന്റ് വൊളാദിമിർ സെലൻസ്കി പറഞ്ഞു.
ഡോൺബാസ് മേഖലയിൽ കനത്ത ബോംബാക്രമണം നടക്കുകയാണ്. അതിനിടെ പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടതനുസരിച്ച് 4000 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് യു.എസ് കോൺഗ്രസ് പാസാക്കി. അതോടൊപ്പം കിയവിൽ 10 കോടി ഡോളറിന്റെ അധികസൈനിക സഹായവും അനുവദിച്ചു. യുക്രെയ്ന് കൂടുതൽ സഹായം നൽകാൻ ജി7 രാജ്യങ്ങളും ധാരണയിലെത്തി. 1980 കോടി ഡോളറിന്റെ സഹായപാക്കേജാണ് ജി7 രാജ്യങ്ങൾ പ്രഖ്യാപിച്ചത്.
മരിയുപോളിലെ ഉരുക്കു ഫാക്ടറിയിൽ കനത്ത ചെറുത്തുനിൽപിനൊടുവിൽ കീഴടങ്ങിയ നൂറുകണക്കിന് യുക്രെയ്ൻ സൈനികരെ റഷ്യ യുദ്ധത്തടവുകാരായി പ്രഖ്യാപിച്ചു. ഇവരെ വിട്ടുകിട്ടാൻ അന്താരാഷ്ട്ര സഹായം തേടുമെന്ന് സെലൻസ്കി വ്യക്തമാക്കി. യുദ്ധത്തടവുകാരെ ഒരുതരത്തിലും പീഡനങ്ങൾക്കിരയാക്കരുതെന്നാണ് അന്താരാഷ്ട്ര നിയമമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ ട്വീറ്റ് ചെയ്തു.
അസോവ്സ്റ്റാൾ ഉരുക്കുഫാക്ടറിയിലെ ചെറുത്തു നിൽപ് പോരാളികളായിരുന്ന 1700ലേറെ സൈനികരാണ് കീഴടങ്ങിയത്. ചിലരെ റഷ്യൻ പിന്തുണയുള്ള വിമതരുടെ കേന്ദ്രങ്ങളിലേക്കും മറ്റു ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുമാണ് റിപ്പോർട്ട്. യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ രാജ്യത്ത് സൈബർ ആക്രമണം വ്യാപകമായെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.