ഇസ്രായേൽ പിന്മാറാതെ കരാറില്ല; നിലപാട് വ്യക്തമാക്കി ലബനീസ് പ്രധാനമന്ത്രി
text_fieldsവാഷിങ്ടൺ: ലബനീസ് മണ്ണിൽ നിന്ന് ഇസ്രായേൽ സൈന്യം പൂർണ്ണമായും പിന്മാറാതെ യാതൊരുവിധ സമാധാന കരാറിലും ഒപ്പുവെക്കില്ലെന്ന് പ്രധാനമന്ത്രി നവാഫ് സലാം. വ്യാഴാഴ്ച വാഷിങ്ടണിൽ വെച്ച് നടക്കാനിരിക്കുന്ന നിർണ്ണായക ചർച്ചകൾക്ക് മുന്നോടിയായാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇസ്രായേലിന്റെ സാന്നിധ്യമുള്ള 'ബഫർ സോൺ' ലബനാന് അംഗീകരിക്കാനാവില്ലെന്നും വാഷിങ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ നവാഫ് സലാം പറഞ്ഞു.
കുടിയൊഴിപ്പിക്കപ്പെട്ട ലബനീസ് ജനതക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ കഴിയാത്തതും, തകർക്കപ്പെട്ട ഗ്രാമങ്ങൾ പുനർനിർമ്മിക്കാൻ അനുവാദമില്ലാത്ത സാഹചര്യവും അംഗീകരിക്കാൻ സാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇസ്രായേലിന് മേൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ഏക രാജ്യം അമേരിക്കയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വെടിനിർത്തൽ നടപ്പിലാക്കുന്നതിൽ അമേരിക്ക വഹിച്ച നിർണ്ണായക പങ്ക് ചർച്ചകളിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു.
ഹിസ്ബുല്ലയെ നിരായുധീകരിക്കണമെന്ന ഇസ്രായേലിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും പ്രധാന ആവശ്യത്തോടും അദ്ദേഹം പ്രതികരിച്ചു. അതൊരു സുദീർഘമായ പ്രക്രിയയാണെന്നും ഒറ്റരാത്രികൊണ്ട് സംഭവിക്കുന്ന ഒന്നല്ലെന്നും സലാം വ്യക്തമാക്കി. ചർച്ചാ മേശയിലിരിക്കുന്നത് ലബനന്റെ വിട്ടുവീഴ്ചയായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. "ചർച്ചകളിലൂടെ ഞങ്ങൾക്ക് എന്ത് നേടാൻ കഴിയുമെന്ന് ഇപ്പോൾ അറിയില്ല, പക്ഷേ ഞങ്ങൾക്ക് എന്താണ് വേണ്ടതെന്ന് ഞങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ട്." - നവാഫ് സലാം പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പാരീസിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോകം ഉറ്റുനോക്കുന്ന വാഷിങ്ടൺ ചർച്ചകളിൽ ലബനാന്റെ നിലപാട് നിർണ്ണായകമാകും.
ഇതിനിടെ വെടിനിർത്തൽ പ്രാബല്യത്തിലുണ്ടായിട്ടും, തെക്കൻ ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഒരു പത്രപ്രവർത്തക ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. അൽ-അഖ്ബാർ പത്രത്തിന്‍റെ ലേഖികയായിരുന്ന അമൽ ഖലീലാണ് (43) കൊല്ലപ്പെട്ടതെന്ന് ലബനീസ് സൈന്യത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ എൻ.എൻ.എ (N.N.A) റിപ്പോർട്ട് ചെയ്തു. അവർക്കൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫർക്ക് ഗുരുതര പരിക്കേറ്റു.
ഏപ്രിൽ 16ന് പ്രഖ്യാപിച്ച 10 ദിവസത്തെ ഇസ്രായേൽ-ലബനാൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽവന്നശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. തെക്കൻ ലബനാനിലെ അത്-തിരി (at-Tiri) ഗ്രാമത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കാറിലുണ്ടായിരുന്ന രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അമൽ ഖലീലിനെയും ഫ്രീൻലാൻസ് ഫോട്ടോഗ്രാഫർ സൈനബ് ഫറജിനെയും ഇസ്രായേൽ ആക്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

