ഇന്ത്യൻ എൻജിനീയർ റഷ്യൻ പൊലീസ് പിടിയിൽ; സൈന്യത്തിൽ ചേരാൻ സമ്മർദ്ദമെന്ന് ഭാര്യ
text_fieldsമോസ്കോ: കാൺപൂർ സ്വദേശിയായ എൻജിനീയറെ മോസ്കോയിൽ റഷ്യൻ പൊലീസ് കസ്റ്റഡിയിലെടുത്തതായും സൈന്യത്തിൽ ചേരാൻ സമ്മർദ്ദം ചെലുത്തുന്നതായും അദ്ദേഹത്തിന്റെ ഭാര്യ. വിഷയത്തിൽ ഭർത്താവിനെ രക്ഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ ഇടപെടണമെന്നും ഭാര്യ സ്നേഹ ചന്ദൻ ഗുപ്ത ആവശ്യപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 12.30ഓടെ തന്റെ ഭർത്താവ് ചന്ദൻ ഗുപ്തയെ മോസ്കോ പോലീസ് കസ്റ്റഡിയിലെടുത്തതായി സ്നേഹ പറഞ്ഞു. 10 വയസ്സുള്ള മകനോടൊപ്പം മോസ്കോയിലായിരുന്നു ദമ്പതികൾ.
ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശികളാണ് തങ്ങളെന്നും നോയിഡ സെക്ടർ 62 ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ എൻജിനീയറാണ് ചന്ദനെന്നും സ്നേഹ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ജോലി സംബന്ധമായ ആവശ്യത്തിനായി വർക്ക് വിസയിലാണ് റഷ്യയിലെത്തിയതെന്നും അവർ പറഞ്ഞു.
തന്റെ ഭർത്താവ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എന്നാൽ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് കൊണ്ടുപോയെന്നും സ്നേഹ അവകാശപ്പെട്ടു. തുടർന്ന് അദ്ദേഹത്തെ റഷ്യൻ സൈന്യത്തിൽ ചേരാൻ നിർബന്ധിക്കുന്നതായും അവർ ആരോപിച്ചു. കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് മോസ്കോ ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മോസ്കോയിൽ വെച്ച് തന്റെ ഭർത്താവ് ആക്രമിക്കപ്പെട്ടിരുന്നുവെന്നും സ്നേഹ ആരോപിച്ചു.
തനിക്ക് റഷ്യൻ ഭാഷ അറിയാൻ കഴിയില്ലെന്നും തന്റെ ഭർത്താവിനെ എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്നോ അദ്ദേഹത്തിന് എന്ത് സംഭവിക്കുന്നുവെന്നോ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു. 10 വയസ്സുള്ള മകനോടൊപ്പം താൻ മോസ്കോയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അവർ പറഞ്ഞു, ചന്ദന്റെ ഇന്ത്യയിലേക്കുള്ള സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാരിനോടും ഉത്തർപ്രദേശ് അധികാരികളോടും അവർ അഭ്യർത്ഥിച്ചു.
റഷ്യയിലും ബിസിനസ്സ് ശാഖകളുള്ള നോയിഡ ആസ്ഥാനമായുള്ള ഇന്ത്യൻ കമ്പനി വഴിയാണ് ചന്ദൻ റഷ്യയിൽ ജോലി ചെയ്യുന്നത്. എന്നാൽ കമ്പനിയിൽ നിന്നോ ഇന്ത്യൻ എംബസിയിൽ നിന്നോ റഷ്യൻ അധികാരികളിൽ നിന്നോ അദ്ദേഹത്തിന്റെ കസ്റ്റഡിയോ സൈനിക റിക്രൂട്ട്മെന്റ് സമ്മർദ്ദ ആരോപണമോ സ്ഥിരീകരിച്ചുകൊണ്ട് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല.
ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് യാത്ര ചെയ്യുകയും പിന്നീട് റഷ്യൻ സൈന്യത്തിൽ ചേരുകയും ചെയ്ത ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ സംഭവം. ചില ഇന്ത്യക്കാരെ തെറ്റിദ്ധരിപ്പിച്ചോ നിർബന്ധിച്ചോ സൈന്യത്തിൽ ചേർക്കുകയായിരുന്നുവെന്നും അവരെ മോചിപ്പിച്ച് നാട്ടിലെത്തിക്കാൻ നയതന്ത്ര ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇന്ത്യൻ സർക്കാർ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. 2025 ഡിസംബർ വരെ, 202 ഇന്ത്യക്കാരെ റഷ്യൻ സേനയിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും അതിൽ 26 പേർ കൊല്ലപ്പെടുകയും ഏഴ് പേരെ കാണാതായതായും സർക്കാർ പറഞ്ഞിരുന്നു. നയതന്ത്ര ശ്രമങ്ങളിലൂടെ 139 പൗരന്മാരെ മോചിപ്പിക്കുകയും, ഏകദേശം രണ്ട് ഡസനോളം പേർ റഷ്യയിൽ തുടരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

