പുടിൻ അധികാരത്തിൽ തുടരില്ല -ബൈഡൻ
text_fieldsകിയവ്: പോളണ്ട് സന്ദർശനത്തിനിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെതിരായ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പരാമർശം വിവാദമാകുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം തന്ത്രപരമായ പരാജയമാണെന്നും ഉത്തരവാദിയായ പുടിൻ അധികാരത്തിൽ തുടരില്ലെന്നുമാണ് പോളണ്ട് സന്ദർശനത്തിനിടെ ബൈഡൻ പറഞ്ഞത്. ബൈഡന്റെ വാക്കുകൾ തള്ളിയ ക്രെംലിൻ പ്രസിഡന്റിന്റെ കാര്യം റഷ്യൻ ജനത തീരുമാനിക്കുമെന്ന് മറുപടി നൽകി.
ബൈഡന്റെ പരാമർശം വിവാദമായതോടെ റഷ്യയിലെ ഭരണമാറ്റം യു.എസിന്റെ അജണ്ടയിൽ പെട്ടതല്ലെന്ന് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ വിശദീകരിച്ചു. ബൈഡൻ റഷ്യയിലെ ഭരണമാറ്റം ആവശ്യപ്പെട്ടിട്ടില്ലെന്ന് വൈറ്റ്ഹൗസും വ്യക്തമാക്കി. ബൈഡന്റെ പരാമർശത്തിനെതിരെ മുതിർന്ന യു.എസ് നയതന്ത്രപ്രതിനിധി റിച്ചാർഡ് ഹാസും രംഗത്തുവന്നു. നിലവിലെ പ്രതിസന്ധി സങ്കീർണമാക്കാൻ ഇത്തരം പരാമർശങ്ങൾ കാരണമാകുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
പുടിനെ കശാപ്പുകാരനെന്ന് ബൈഡൻ വിശേഷിപ്പിച്ചതിനെതിരെ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും രംഗത്തുവന്നു. വാക്കുകൾ കൊണ്ടും ആയുധങ്ങൾ കൊണ്ടുമുള്ള ഏറ്റുമുട്ടലല്ല യഥാർഥത്തിൽ ആവശ്യം. ഇത്തരത്തിലുള്ള പ്രയോഗങ്ങൾ സൂക്ഷിച്ചുവേണമെന്നും നയതന്ത്രത്തിലൂടെ യുക്രെയ്നിൽ വെടിനിർത്തൽ നടപ്പാക്കാനുള്ള ശ്രമങ്ങളെ ബാധിക്കുമെന്നും മാക്രോൺ പറഞ്ഞു.
ചെർണോബിൽ ആണവ പ്ലാന്റിലെ തൊഴിലാളികൾ താമസിച്ചിരുന്ന സ്ലാവുതിച് റഷ്യൻ സൈന്യം പിടിച്ചെടുത്തു. ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഖാർക്കിവിലെ ആണവ റിസർച് റിയാക്ടറിനു നേരെ റഷ്യൻ സൈന്യം വെടിയുതിർത്തയായി യുക്രെയ്ൻ അവകാശപ്പെട്ടു. പടിഞ്ഞാറൻ യുക്രെയ്നിലെ ലിവിവിൽ മിസൈൽ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. യുക്രെയ്നിൽനിന്ന് പലായനം ചെയ്ത 30,000 പേർ ഫ്രാൻസിലെത്തി. ഒരുലക്ഷം അഭയാർഥികളെ സ്വീകരിക്കാൻ തയാറാണെന്ന് ഫ്രഞ്ച് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.