'യേശുക്രിസ്തു വംശഹത്യയെ പിന്തുണക്കില്ല'; ജോർജിയയിൽ ജെ.ഡി വാൻസിന് നേരെ വൻ പ്രതിഷേധം
text_fieldsജോർജിയയിലെ പരിപാടിയിൽ സംസാരിക്കുന്ന ജെ.ഡി വാൻസ്
ന്യൂയോർക്: അമേരിക്കയുടെ ഗസ്സ നയത്തിനെതിരെ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനും ഭരണകൂടത്തിനും എതിരെയുള്ള പ്രതിഷേധം കനക്കുന്നു. ജോർജിയയിലെ സർവകലാശാലയിൽ നടന്ന 'ടേണിങ് പോയിന്റ് യു.എസ്.എ' എന്ന പരിപാടിക്കിടെ വാൻസിന്റെ പ്രസംഗം പ്രതിഷേധക്കാർ തടസ്സപ്പെടുത്തി.
'യേശുക്രിസ്തു വംശഹത്യയെ പിന്തുണക്കില്ല!' എന്ന് സദസിലിരുന്ന ഒരാൾ വിളിച്ചുപറഞ്ഞതോടെ പരിപാടി അൽപ്പനേരം തടസ്സപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ 'നിങ്ങൾ കുട്ടികളെ കൊല്ലുകയാണ്, കുട്ടികൾക്ക് മേൽ ബോംബെറിയുകയാണ്' എന്നാരോപിച്ച് മറ്റൊരു പ്രതിഷേധക്കാരനും രംഗത്തെത്തി. ഗസ്സയിലെ വംശഹത്യയെയും ഇറാനുമായുള്ള യു.എസ് സംഘർഷത്തെയും മുൻനിർത്തിയായിരുന്നു വാൻസിനെതിരെ പ്രതിഷേധം.
അതേസമയം, പ്രതിഷേധക്കാരന്റെ പ്രസ്താവനയെ തള്ളിക്കളയാൻ വാൻസ് തയ്യാറായില്ല. 'യേശുക്രിസ്തു വംശഹത്യയെ പിന്തുണക്കില്ല എന്ന കാര്യത്തിൽ എനിക്ക് യോജിപ്പുണ്ട്. അതൊരു ലളിതമായ തത്വമാണ്' എന്ന് അദ്ദേഹം മറുപടി നൽകി. എന്നാൽ ഗസ്സയിലെ നിലവിലെ സാഹചര്യത്തിൽ ട്രംപ് ഭരണകൂടത്തെ അദ്ദേഹം പ്രതിരോധിച്ചു. ഗസ്സയിലെ ദുരന്തത്തിന് ഉത്തരവാദി മുൻ പ്രസിഡന്റ് ജോ ബൈഡനും അന്നത്തെ അമേരിക്കൻ ഭരണകൂടവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗസ്സയിലെ പ്രശ്നങ്ങൾ പരിഹരിച്ചത് ഡോണൾഡ് ട്രംപാണെന്നും കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ലഭിച്ചതിനേക്കാൾ കൂടുതൽ മാനുഷിക സഹായം ഇപ്പോൾ അവിടെ എത്തുന്നുണ്ടെന്നും വാൻസ് അവകാശപ്പെട്ടു.
'ഗസ്സയിലെ കാര്യങ്ങളിൽ നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ അത് ജോ ബൈഡനോടും മുൻ ഭരണകൂടത്തോടുമാണ് ചോദിക്കേണ്ടത്. ആ പ്രശ്നം പരിഹരിച്ച ഭരണകൂടമാണ് ഞങ്ങളുടേത്.'- ജെ.ഡി വാൻസ് പറഞ്ഞു. പശ്ചിമേഷ്യൻ നയങ്ങളിൽ യുവാക്കൾക്കിടയിലുള്ള അതൃപ്തി വാൻസ് തുറന്നു സമ്മതിച്ചു. ട്രംപിന്റെ അടുത്ത അനുയായിയായ ടക്കർ കാൾസൺ അടക്കമുള്ള തീവ്ര വലതുപക്ഷ നിരീക്ഷകർ പോലും നിലവിലെ യുദ്ധ സാഹചര്യങ്ങളെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, ഒരു വിഷയത്തിലെ വിയോജിപ്പ് കാരണം പ്രസ്ഥാനത്തിൽ നിന്ന് വിട്ടുനിൽക്കരുതെന്നും കൂടുതൽ സജീവമായി ശബ്ദമുയർത്തണമെന്നും വാൻസ് അനുയായികളോട് അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

