മരിച്ചിട്ട് ഏഴുവർഷം, തുടരുന്ന വിവാദങ്ങൾ; ജെഫ്രി എപ്സ്റ്റീനിന്റേതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് പുറത്ത്
text_fieldsന്യൂയോർക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ ജയിലിനുള്ളിൽ മരിച്ച് വർഷങ്ങൾക്ക് ശേഷം, അദ്ദേഹം എഴുതിയതെന്ന് പറയുന്ന ആത്മഹത്യക്കുറിപ്പ് പുറത്ത്. ന്യൂയോർക്കിലെ ഫെഡറൽ കോടതിയാണ് കുറിപ്പ് പുറത്തുവിട്ടത്. മാൻഹട്ടൻ ജയിലിൽ വെച്ചായിരുന്നു എപ്സ്റ്റീന്റെ മരണം.
2019ൽ എപ്സ്റ്റീന്റെ സഹതടവുകാരനായ നിക്കോളാസ് ടാർടാഗ്ലിയോണാണ് കത്ത് കണ്ടെത്തിയതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. മുൻ പൊലീസ് ഉദ്യോഗസ്ഥനും കൊലപാതക കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന വ്യക്തിയുമാണ് നിക്കോളാസ് ടാർടാഗ്ലിയോൺ. എപ്സ്റ്റീനിന്റെ മരണത്തിന് ആഴ്ചകൾക്ക് മുമ്പ് ഇരുവരും ജയിൽ മുറിയിൽ ഒരുമിച്ചായിരുന്നു.
എപ്സ്റ്റീന്റെ മരണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് കോടതി കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്. കൈകൊണ്ട് എഴുതി തയാറാക്കിയതാണ് കുറിപ്പ്. ഇതിൽ വൈകാരികവും ധിക്കാരപരവുമായ പരാമർശങ്ങളുള്ളതായും പറയുന്നു. ‘അവർ മാസങ്ങളോളം എന്നെക്കുറിച്ച് അന്വേഷിച്ചു, ഒന്നും കണ്ടെത്തിയില്ല’ എന്ന് കത്തിൽ പറയുന്നു. അതേസമയം കുറിപ്പിന്റെ ആധികാരികതയെക്കുറിച്ച് വ്യക്തതയില്ല.
2019ലാണ് എപ്സ്റ്റീനെ കഴുത്തിൽ മുറിവേറ്റ നിലയിൽ സെല്ലിൽ കണ്ടെത്തുന്നത്. ആത്മഹത്യ ശ്രമമാണെന്നാണ് പൊലീസ് വിശേഷിപ്പിച്ചത്. ആഴ്ചകൾക്ക് ശേഷം ആഗസ്റ്റ് 10ന് എപ്സ്റ്റീൻ മരിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിചാരണ കാത്ത് കഴിയുന്നതിനിടെയാണ് എപ്സ്റ്റീനിന്റെ മരണം. 2019ൽ എപ്സ്റ്റീന്റെ അറസ്റ്റ് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. തുടർന്ന് എപ്സ്റ്റീനുമായി ബന്ധമുള്ള രാഷ്ട്രീയ, ബിസിനസ്, സെലിബ്രിറ്റി വ്യക്തികളുടെ പേരുകൾ പുറത്തുവന്നത് ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ചു. എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട നിരവധി രേഖകൾ യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

