ട്രംപ് ഭരണകൂടത്തിൽ ഭിന്നത? വാൻസും റൂബിയോയും രണ്ടുതട്ടിലെന്ന് സൂചന
text_fieldsവാഷിങ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ദേശീയ സുരക്ഷാ അജണ്ട നടപ്പിലാക്കുന്നതിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വ്യത്യസ്ത സമീപനങ്ങളാണ് സ്വീകരിക്കുന്നതെന്ന് റിപ്പോർട്ട്. ഇരുവരും ഭിന്നതകൾ നിഷേധിക്കുകയും ഭരണകൂടം ഒറ്റക്കെട്ടാണെന്ന് ആവർത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, റിപ്പബ്ലിക്കൻ പാർട്ടിയിലെ വരാനിരിക്കുന്ന നേതൃത്വ പോരാട്ടത്തിന്റെ ഭാഗമായി ഇവരുടെ നയങ്ങളിലെ വൈരുദ്ധ്യം പ്രകടമാണ്.
പശ്ചിമേഷ്യൻ വിഷയങ്ങളിലാണ് ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം കൂടുതൽ ദൃശ്യമാകുന്നത്. ഇറാനുമായുള്ള ചർച്ചകളിൽ മുൻകൈ എടുക്കുന്നത് വാൻസാണ്. ലബനാനിലെ ഇസ്രായേൽ നടപടികളെ വാൻസ് പരസ്യമായി വിമർശിച്ചിട്ടുണ്ട്. എന്നാൽ, ഇസ്രായേലിന് പൂർണ പിന്തുണ നൽകുന്ന നിലപാടാണ് റൂബിയോ സ്വീകരിച്ചിരിക്കുന്നത്. ലബനാൻ വിഷയത്തിൽ കഴിഞ്ഞയാഴ്ച പ്രാഥമിക കരാർ രൂപപ്പെടുത്തുന്നതിൽ റൂബിയോ നിർണ്ണായക പങ്കുവഹിച്ചിരുന്നു.
ഇറാനുമായുള്ള ചർച്ചകളിൽ പ്രതീക്ഷയർപ്പിക്കാത്ത റൂബിയോ, പാക്കിസ്താനിൽ നടന്ന ചർച്ചകളിൽ യു.എസ് സംഘത്തെ നയിക്കാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് വാൻസ് ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഇറാനെതിരായ കർശന നടപടികളോട് റൂബിയോ പുലർത്തുന്ന താൽപ്പര്യം വാൻസിന്റെ നയങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സാധ്യതാ സ്ഥാനാർത്ഥികളാണ് ഇരുവരും. തങ്ങൾക്കിടയിൽ യാതൊരു ഭിന്നതയുമില്ലെന്നും പ്രസിഡന്റിന്റെ നിർദേശങ്ങൾ നടപ്പിലാക്കാൻ ഒത്തൊരുമയോടെയാണ് പ്രവർത്തിക്കുന്നതെന്നും വാൻസും റൂബിയോയും പറയുന്നു. എന്നാൽ, വാൻസ് ലോകത്തെ കാണുന്നത് വിദേശയുദ്ധങ്ങൾ ഒഴിവാക്കേണ്ട ഒന്നായാണ്. ഇതിൽ നിന്ന് വ്യത്യസ്തമായി, റീഗൻ കാലഘട്ടത്തിലെ സ്വതന്ത്ര ലോകം എന്ന സങ്കൽപ്പത്തിൽ വിശ്വസിക്കുന്നയാളാണ് റൂബിയോ.
ട്രംപ് ഭരണകൂടത്തിലെ പല ഉന്നത സ്ഥാനങ്ങളിലും സ്വന്തം അനുയായികളെ നിയമിച്ച് റൂബിയോ തന്റെ സ്വാധീനം വർധിപ്പിക്കുന്നുണ്ട്. അതേസമയം, വാൻസ് തന്റെ വിദേശനയ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. പരസ്യമായി ഐക്യം പ്രഖ്യാപിക്കുമ്പോഴും, ട്രംപിന്റെ പിൻഗാമിയാകാനുള്ള പോരാട്ടത്തിൽ ഇരുവരും തങ്ങളുടേതായ തന്ത്രങ്ങൾ മെനയുകയാണ്.
എന്നാൽ വാർത്താ മാധ്യമങ്ങൾ ഭരണകൂടത്തിനുള്ളിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പറഞ്ഞു. ഇറാൻ ആണവായുധം സ്വന്തമാക്കാതിരിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിൽ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ ഭരണകൂടം പൂർണമായും ഒറ്റക്കെട്ടാണെന്ന് അവർ കൂട്ടിച്ചേർത്തു. എന്തായാലും, വാൻസും റൂബിയോയും തമ്മിലുള്ള ഈ നയപരമായ അകലം വരും നാളുകളിൽ അമേരിക്കൻ വിദേശനയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

