ഇസ്രായേലിൽ ജൂതരുടെ പങ്കാളിത്തത്തോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം
text_fieldsതെൽ അവീവ്: വടക്കൻ ഇസ്രായേലിലെ മോസ്‌ഹാവ് അവൈലിൽ ഭക്തരുടെ കൂട്ടായ്മയിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങൾ സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ നൂറുകണക്കിന് ആളുകളാണ് സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ആഘോഷങ്ങളിൽ പങ്കെടുത്തത്. പങ്കെടുക്കാൻ എത്തിയവരിൽ ഭൂരിഭാഗവും ജൂത വംശജരായിരുന്നു.
കൃഷ്ണ ചിത്രങ്ങളും അലങ്കാരങ്ങളും കൊണ്ട് അലങ്കരിച്ച ഹാളിൽ തബല, ധോലക്, ഹാർമോണിയം, പുല്ലാങ്കുഴൽ തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ഭജനയും സാംസ്കാരിക പരിപാടികളും നടന്നു. ഇന്ത്യയിലെ വൃന്ദാവൻ, മായാപൂർ എന്നിവിടങ്ങൾ സന്ദർശിച്ച് കൃഷ്ണഭക്തി പരിശീലിച്ച ഇവിടുത്തെ 'ഹരേ കൃഷ്ണ' ഭക്തരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ.
'ഹരേ കൃഷ്ണ' ഭക്തർ എന്നറിയപ്പെടുന്ന കൃഷ്ണഭക്തരുടെ ചെറിയൊരു സമൂഹം അധിവസിക്കുന്ന പ്രദേശത്തിന് സമീപമുള്ള അഗ്രികൾച്ചറൽ കളക്ടീവ് കമ്മ്യൂണിറ്റിയുടെ സാംസ്കാരിക കേന്ദ്രത്തിലാണ് പ്രധാന ആഘോഷങ്ങൾ നടന്നത്. ആഘോഷങ്ങളുടെ ഭാഗമായി ഭക്തർ 'എലോഹിം പ്ലസ്' എന്ന നാടകവും അവതരിപ്പിച്ചു.
വർഷങ്ങളായി ഈ ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ടെന്നും ഇത് ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിച്ചെന്നും ചടങ്ങിലെത്തിയ പ്രദേശവാസി താമർ വ്യക്തമാക്കി. ചടങ്ങുകളുടെ അവസാനം പങ്കെടുത്തവർക്ക് 108 വെജിറ്റേറിയൻ വിഭവങ്ങൾ ഉൾപ്പെടുത്തിയ പ്രസാദ വിതരണവും ഉണ്ടായിരുന്നു.
ഇസ്രായേലിൽ ഹരേ കൃഷ്ണ പ്രസ്ഥാനത്തിന് (ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നസ് ) പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 1970-കളുടെ അവസാനത്തിലും 1980-കളുടെ തുടക്കത്തിലുമാണ് പ്രസ്ഥാനം ഇസ്രായേലിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഭഗവദ്ഗീത ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ ഹീബ്രു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയതോടെയാണ് പ്രാദേശിക ജനവിഭാഗങ്ങൾക്കിടയിൽ, പ്രത്യേകിച്ച് ചെറുപ്പക്കാർക്കിടയിൽ ഇതിന് പ്രചാരം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

