മിഡിൽ ഈസ്റ്റ് പ്രതിസന്ധിക്കിടെ ഇറാൻ വിദേശകാര്യമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ച് എസ്.ജയ്ശങ്കർ
text_fieldsന്യൂഡൽഹി: മിഡിൽ ഈസ്റ്റ് പ്രതിസന്ധിക്കിടെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചിയുമായി ടെലിഫോണിൽ സംസാരിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ. എക്സിലൂടെയാണ് ഇറാൻ വിദേശകര്യമന്ത്രിയുമായി സംസാരിച്ച വിവരം ജയ്ശങ്കർ അറിയിച്ചത്. നേരത്തെ യു.എസ് ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ നിര്യാണത്തിൽ ഔദ്യോഗികമായി അനുശോചിച്ച് ഇന്ത്യ. ന്യൂഡൽഹിയിലെ ഇറാൻ എംബസിയിൽ എത്തി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അനുശോചന പുസ്തകത്തിൽ ഒപ്പുവെച്ചു.
രാഷ്ട്രീയ വിമർശങ്ങൾ ശക്തമാകുന്നതിനിടയിലാണ് വിദേശകാര്യ സെക്രട്ടറി നേരിട്ടെത്തി അനുശോചനം രേഖപ്പെടുത്തിയത്. എംബസി ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം ആദരവും ദുഃഖവും അറിയിച്ചശേഷമാണ് വിക്രം മിസ്രി എംബസി വിട്ടത്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ ശക്തമായ വിമർശങ്ങൾക്കൊടുവിലാണ് കേന്ദ്ര സർക്കാർ എംബസി സന്ദർശിക്കാൻ തയ്യാറായത്. ഇറാൻ വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിയണം. മറ്റ് രാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യയുടെ സ്ഥാനം കുറക്കാനാണ് സർക്കാറും പ്രധാനമന്ത്രിയും ഇടയാക്കുന്നതെന്നും ഇറാനുമായി അടുത്തബന്ധമുള്ള ഇന്ത്യ ഇക്കാര്യത്തിൽ കൃത്യമായ നിലപാട് എടുക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഫെബ്രുവരി 28 ശനിയാഴ്ചയാണ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെടുന്നത്. യു.എസും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഖാംനഈയുടെ മകളും മരുമകനും കൊച്ചുമക്കളും കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മൻസൂറ ഹജസ്ത മാർച്ച് രണ്ട് തിങ്കളാഴ്ചയാണ് മരണപ്പെട്ടത്. യു.എസ് ഇസ്രായേൽ ആക്രമണത്തിൽ തിരിച്ചടിച്ച ഇറാൻ, ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങളിലേക്കും എംബസികളിലേക്കും ആക്രമണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

