ജെയ്ഷെ മുഹമ്മദ് തലവൻ മസ്ഊദ് അസ്ഹറിന്റെ സഹോദരൻ മരിച്ചു; മരണകാരണം വ്യക്തമല്ല
text_fieldsഇസ്‍ലാമാബാദ്: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവൻ മസ്ഊദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാകിസ്താനിൽ മരിച്ചതായി റിപ്പോർട്ട്. മരണകാരണം വ്യക്തമല്ല. ജെയ്ഷെ മുഹമ്മദുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന, പ്രവർത്തനങ്ങളിൽ സജീവമായിരുന്നയാളാണ് താഹിർ അൻവർ. ഗ്രൂപ്പിന്റെ ഔദ്യോഗിക ചാനലിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്.
ബഹാവൽപൂരിലെ ജാമിയ മസ്ജിത് ഉസ്മാൻ വാലിയിൽ രാത്രി 11 മണിക്കാണ് ഖബറടക്കം. താഹിറിന്റെ മരണകാരണത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 2001ലെ പാർലമെന്റ് ആക്രമണം, 2016ലെ പത്താൻകോട്ട് വ്യോമതാവള ആക്രമണം, ഉറി ആക്രമണം, 2019ലെ പുൽവാമ ബോംബാക്രമണം തുടങ്ങി ഇന്ത്യയിലെ പ്രധാന ഭീകരാക്രമണങ്ങളിലെല്ലാം പങ്കുള്ള ഭീകരസംഘടനയാണ് ജെയ്ഷെ മുഹമ്മദ്.
ജെയ്ഷെ മുഹമ്മദിന്റെ ബഹാവൽപുരിലെ ആസ്ഥാനം ഉൾപ്പെടെയുള്ള പാകിസ്താനിലെ ജെയ്ഷെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിൽ മസ്ഊദ് അസ്ഹറിന്റെ അടുത്ത ബന്ധുക്കൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായായിരുന്നു ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ. ഇന്ത്യയുടെ ഓപ്പറേഷനിൽ അസ്ഹറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി കഴിഞ്ഞവർഷം സെപ്റ്റംബറിൽ ജെയ്ഷെ വെളിപ്പെടുത്തിയിരുന്നു. മസ്ഊദ് അസ്ഹറിന്റെ സഹോദരി, സഹോദരീഭർത്താവ്, അനന്തരവൻ, അനന്തരവൾ അടക്കം കുടുംബത്തിലെ പത്തു പേരും സഹായികളുമാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

