ഇസ്രായേലിൽ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു
text_fieldsതെൽഅവീവ്: ഹമാസുമായുള്ള യുദ്ധത്തെ തുടർന്ന് ഇസ്രായേലിൽ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നതായി ഇസ്രായേലി സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട്. സെപ്റ്റംബറിൽ 1,63,600 തൊഴിൽരഹിതരാണ് ഉണ്ടായിരുന്നതെങ്കിൽ ഒക്ടോബറിൽ 4,28,400 ആയി ഉയർന്നു.
ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിരക്കിനെയും ബാധിച്ചു. 2023 അവസാന പാദത്തിൽ 2.3 ശതമാനം മാത്രമാണ് വളർച്ച നിരക്ക് പ്രതീക്ഷിക്കുന്നത്. ഇത് ലക്ഷ്യമിട്ടതിനേക്കാൾ വളരെ കുറവാണ്. യുദ്ധം മൂലം തൊഴിലവസരങ്ങൾ 18 ശതമാനം കുറഞ്ഞു.
ഹോട്ടൽ വെയ്റ്റർമാർ, ബാർ ടെൻഡർമാർ എന്നീ തൊഴിലവസരങ്ങൾ 28 ശതമാനവും ഷെഫുമാരുടേത് 24 ശതമാനവുമാണ് കുറഞ്ഞത്. കമ്പ്യൂട്ടർ പ്രോഗ്രാമിങ് ജോലികളിലെ കുറവ് 12 ശതമാനമാണ്. എന്നാൽ, ഫലസ്തീൻ പൗരന്മാർക്ക് പ്രവേശനം നിഷേധിച്ചതിനാലും വിദേശ പൗരന്മാർ രാജ്യം വിട്ടതിനാലും കെട്ടിടനിർമാണ മേഖലയിൽ കടുത്ത തൊഴിലാളിക്ഷാമം അനുഭവപ്പെടുന്നുണ്ട്.
മേസന്മാർ, ടൈൽസ് പണിക്കാർ തുടങ്ങിയ തൊഴിലവസരങ്ങളിൽ ഒമ്പത് ശതമാനം വർധനയുണ്ട്. ഇത്തരം ജോലികൾ ഫലസ്തീനികളാണ് കൂടുതലും ചെയ്തിരുന്നത്.