'കൈകൾ ഉയർത്തി മുട്ടിൽ ഇഴഞ്ഞെത്തിയ അവരെ നിലത്തിട്ട് ചവിട്ടി, തിരിഞ്ഞു നടക്കാൻ പറഞ്ഞ് പിറകിൽ നിന്ന് വെടിവെച്ചു'; കീഴടങ്ങാനെത്തിയ ഫലസ്തീനികളെ ഇസ്രായേൽ സൈന്യം ക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്
text_fieldsജറൂസലേം: വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന് മുന്നിൽ കീഴടങ്ങാനെത്തിയ രണ്ട് ഫലസ്തീനികളെ സൈന്യം ക്രൂരമായി കൊലപ്പെടുത്തി. 26 വയസുള്ള അൽ-മുൻതാസിർ ബില്ല അബ്ദുള്ളയും 37കാരൻ യൂസഫ് അസസയുമാണെന്ന് കൊല്ലപ്പെട്ടത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ അറബ് ടി.വി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പുറത്തുവിട്ടതോടെ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. നീചവും ക്രൂരവുമായ നിയമവിരുദ്ധ കൊലപാതകം തുടരുകയാണെന്നും ഇസ്രായേലിന്റെത് യുദ്ധക്കുറ്റകൃത്യമാണെന്നും പറഞ്ഞ ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം അടിയന്തര നടപടി സ്വീകരിക്കണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
ജെനിൻ നഗരത്തിലാണ് സംഭവം. നേരത്തെ, സൈന്യത്തിനുനേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ കേസിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച രണ്ടുപേരാണ് വധിക്കപ്പെട്ടതെന്നാണ് ഇസ്രായേൽ സൈന്യം പറയുന്നത്. സമീപദിവസങ്ങളിലായി വെസ്റ്റ്ബാങ്കിലൂം ഇസ്രായേൽ ആക്രമണം രുക്ഷമാണ്.
പുറത്തുവന്ന വിഡിയോയിൽ ഒരു തകർന്ന കെട്ടിടത്തിന്റെ പാതി തുറന്ന ഷട്ടറിനടിയിലൂടെ രണ്ടുപേർ ഇഴഞ്ഞ് വരുന്നു. ആയുധങ്ങളൊന്നുമില്ലെന്ന് കാണിക്കാൻ ഷർട്ടുകൾ ഉയർത്തിപ്പിടിച്ച് കൈകളിലും മുട്ടുകളിലും ഇഴഞ്ഞാണ് വന്നത്. തോക്കുമായി നിലയറുപ്പിച്ച സൈനികരുടെ കൂട്ടത്തിലൊരാൾ നിലത്ത് കിടക്കുന്ന ഇവരെ ചവിട്ടുകയും വലിച്ചഴക്കുകയും ചെയ്യുന്നു. തകർന്ന വാതിലിന് അടിയിലൂടെ കെട്ടിടത്തിലേക്ക് തടവുകാരോട് തിരികെ പോകാൻ ആജ്ഞാപിക്കുകയും ചെയ്യുന്നത് കാണാം. ബന്ദികളാക്കിയ രണ്ടുപേരും ഇഴഞ്ഞു നീങ്ങി കെട്ടിടത്തിലേക്ക് കടക്കാൻ നിൽക്കുമ്പോൾ വെടിവെച്ച് വീഴ്ത്തുന്നു.
ഗസ്സയിൽ വെടിനിർത്തൽ നിലനിൽക്കേ, പുതിയ ആക്രമണങ്ങൾ നടത്തുകയും അടിയന്തര സഹായ ലഭ്യത തടസ്സപ്പെടുത്തുയും ചെയ്ത് ഇസ്രായേൽ വംശഹത്യ തുടരുകയാണെന്ന് മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റർനാഷനൽ പറയുന്നത്.
ഏഴ് ആഴ്ചക്കുള്ളിൽ 500ലധികം തവണ ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിച്ചു. വ്യാഴാഴ്ച തെക്കൻ ഗസ്സയിലും മധ്യ ഗസ്സയിലും ഇസ്രായേൽ സൈന്യം വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ആംനസ്റ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് വിമർശനം. വെടിനിർത്തൽ കരാർ പ്രകാരം ഇസ്രായേൽ സൈന്യത്തിന് നിശ്ചയിച്ച മഞ്ഞ രേഖ കടന്നും ആക്രമണം നടത്തിയെന്ന് സംഘടന ആരോപിച്ചു.
കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ ഇസ്രായേൽ തയാറാകുന്നതിന്റെ ലക്ഷണമൊന്നുമില്ലെന്ന് ആംനസ്റ്റി ഇന്റർനാഷനൽ ജനറൽ സെക്രട്ടറി ജനറൽ ആഗ്നസ് കല്ലമാർഡ് പറഞ്ഞു. മാനുഷിക സഹായങ്ങളും അവശ്യ സേവനങ്ങളും നിയന്ത്രിച്ചും ഗസ്സയിലെ ഫലസ്തീനികളെ ശാരീരികമായി തകർക്കുകയെന്ന ലക്ഷ്യത്തോടെ ബോധപൂർവം നിബന്ധനകൾ ചുമത്തിയും ദയാരഹിത നയങ്ങൾ ഇസ്രായേൽ തുടരുകയാണ്.
ലോകത്തെ വിഡ്ഡികളാക്കരുതെന്നും അവർ പറഞ്ഞു. വ്യാഴാഴ്ച രാവിലെ മധ്യ ഗസ്സയില ബുറെയ്ജ് ക്യാമ്പിലും കിഴക്കൻ യൂനിസിലുമാണ് ഇസ്രായേൽ ആക്രമണമുണ്ടായത്.
ഏഴ് ആഴ്ചക്കിടയിലുണ്ടായ വെടിനിർത്തൽ കരാർ ലംഘനങ്ങളിലൂടെ 347 ഫലസ്തീനികളെയാണ് കൊല്ലപ്പെടുത്തിയത്. 889പേർക്കെങ്കിലും പരിക്കേറ്റു. രണ്ടു വർഷം പിന്നിട്ട ഗസ്സയിലെ ഇസ്രായേൽ വംശഹത്യയിൽ 70,000ത്തോളം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

