ഇസ്രായേൽ ലക്ഷ്യമാക്കി ഇറാന്റെ മിസൈൽ പരമ്പര; പശ്ചിമേഷ്യ കത്തുന്നു, അതീവ ജാഗ്രതയിൽ അമേരിക്ക
text_fieldsതെൽ അവിവ്: ലബനാനിലെ ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രായേലിന് നേരെ ശക്തമായ മിസൈൽ വർഷവുമായി ഇറാൻ. വലിയ തോതിലുള്ള മിസൈൽ ആക്രമണമാണ് ഇസ്രായേൽ ലക്ഷ്യമാക്കി ഇറാൻ നടത്തിയത്. പത്തിലേറെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് ഇറാൻ ഈ അപ്രതീക്ഷിത ആക്രമണം നടത്തിയത്. ഇസ്രായേലിലെ റമത്ത് എയർബേസ് ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ പ്രധാന നീക്കമെന്നാണ് റിപ്പോർട്ടുകൾ.
ആളപായം സംബന്ധിച്ച് ഇസ്രായേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, വ്യോമതാവളത്തിനും സമീപത്തെ കെട്ടിടങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. ഇസ്രായേലിന് വലിയ തകർച്ച നേരിട്ടതായി ഇറാൻ മാധ്യമങ്ങളും ചില സ്വതന്ത്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതോടെ മേഖല വീണ്ടും ഒരു വലിയ യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതിയും അതോടൊപ്പം അമേരിക്കൻ സേന അതീവ ജാഗ്രതയിലുമാണ്. ഇറാൻ ആക്രമണം നടത്തിയാൽ തിരിച്ചടിക്കരുതെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായാണ് വിവരം. യു.എസ് കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടേക്കുമെന്ന സൂചനകളെത്തുടർന്ന് ജോർഡനിലെ അമേരിക്കൻ എംബസി തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ വലിയൊരു യുദ്ധസാഹചര്യം ഒഴിവാക്കാനുള്ള നയതന്ത്ര നീക്കങ്ങളും ഇതിനിടെ സജീവമാണ്.
ലബനാനിൽ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ സൈനിക ഇടപെടലുകളും ആക്രമണങ്ങളുമാണ് പെട്ടെന്നുള്ള ഈ മിസൈൽ ആക്രമണത്തിന് കാരണമായതെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രായേൽ എല്ലാ പരിധികളും ലംഘിച്ചുവെന്നും, ഇതിനുള്ള അനിവാര്യമായ തിരിച്ചടിയാണ് ഇപ്പോഴത്തെ ആക്രമണമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് പ്രതികരിച്ചു. ലബനാനിലെ ആക്രമണം തുടർന്നാൽ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇതിന് പിന്നാലെ അമേരിക്കക്കും ഇറാൻ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിഷയത്തിൽ ഇടപെടുകയോ ഇസ്രായേലിനെ സഹായിക്കുകയോ ചെയ്താൽ പശ്ചിമേഷ്യയിലുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി. ആക്രമണം ഇസ്രായേലിൽ മാത്രം ഒതുങ്ങില്ലെന്നും, അമേരിക്കക്കും അവരുടെ സഖ്യകക്ഷികൾക്കും നേരെ വ്യാപ്തിയുള്ള ആക്രമണങ്ങൾക്ക് തുനിയുമെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ്സും താക്കീത് നൽകിയിട്ടുണ്ട്.
തെഹ്റാനിൽ നിർണായക ചർച്ചകൾ നടക്കുന്ന ഘട്ടത്തിൽ ഇസ്രായേലിന്റെ പ്രത്യാക്രമണം വലിയൊരു യുദ്ധത്തിലേക്ക് നയിക്കുമെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു. കഴിഞ്ഞ മൂന്നുമാസമായി ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താൻ ഇടപെടുന്നുണ്ടെന്നും, എപ്പോൾ തിരിച്ചടിക്കണം എന്നത് അമേരിക്ക തീരുമാനിക്കുമെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. പ്രശ്നപരിഹാരത്തിനായി ഖത്തർ, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി അമേരിക്ക ആശയവിനിമയം നടത്തിവരികയാണ്.
അതേസമയം, ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഏതു നിമിഷവും ഒരു തിരിച്ചടി ഉണ്ടായേക്കാം എന്ന വിലയിരുത്തലിൽ ഇറാൻ തങ്ങളുടെ വ്യോമാതിർത്തി ഭാഗികമായി അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വ്യോമഗതാഗതത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ഈ ഏറ്റുമുട്ടൽ ആഗോള തലത്തിൽ തന്നെ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

