യുദ്ധത്തിൽ വെടിനിർത്തൽ: ഇറാൻ-യു.എസ്ചർച്ച ഇന്ന്, ലെബനാനിലെ അക്രമങ്ങളിൽ നിന്ന് പിന്മാറാതെ ഇസ്രായേൽ; ആശങ്ക
text_fieldsഇസ്‍ലാമാബാദ്: ഇറാൻ യുദ്ധത്തിൽ വെടിനിർത്തൽ സംബന്ധിച്ച യു.എസും ഇറാനും തമ്മിലുള്ള നിർണായക ചർച്ച ഇന്ന് പാക് തലസ്ഥാനമായ ഇസ്‍ലാമാബാദിൽ. അതേസമയം ലെബനാനിൽ ഇസ്രായേൽ ആക്രമം തുടരുന്നത് ചർച്ചയെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ലോകനേതാക്കൾ. ഹിസ്ബുല്ലയുടെ പേരിൽ ലെബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണ്. വെടിനിർത്തൽ നടപ്പാക്കാൻ ലെബനാൻ അടക്കം മേഖലയിലെ യു.എസ്- ഇസ്രായേൽ ആക്രമണങ്ങൾ പൂർണമായും അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യു.എസ് പ്രസിഡന്‍റ് ട്രംപ് അടക്കമുള്ള നേതാക്കളിൽ നിന്ന് ശക്തായ സമ്മർദ്ദം തുടരുമ്പോഴും ലബനാനിലെ ആക്രമണങ്ങളിൽ നിന്ന് പിൻവാങ്ങാൻ ഇസ്രായേൽ തയ്യാറായിട്ടില്ല.
ഇറാനും യുഎസും തമ്മിലുള്ള ഈ കരാറിൽ ഹിസ്ബുല്ലയെ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഇറാനുമായി ബന്ധമില്ലെന്നുമാണ് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ വാദം. എന്നാൽ ലോക ഊർജ വിപണിയെ നേരിട്ടുബാധിക്കുന്ന ഹോർമുസ് കടലിടുക്ക് തുറക്കുക എന്നത് ട്രംപിനെ സംബന്ധിച്ച് വളരെ പ്രാധാമാണ്. ലബനാനിൽ വെടിനിർത്തൽ സംബന്ധിച്ച് ട്രംപും നെതന്യാഹുവും ഫോൺ സംഭാഷണങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ലെബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവദി രാജ്യങ്ങൾ രംഗത്തെത്തി. ഈ ആവശ്യമുന്നയിച്ച് ഇന്തോനേഷ്യയുടെ യു.എൻ പ്രതിനിധി ഉമർ ഹാദിയായിരുന്നു ആദ്യം മുന്നോട്ടുവന്നത്. ഇതിനു പിന്നാലെ 60 ഓളം രാജ്യങ്ങൾ രംഗത്തെത്തി. ലെബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമമത്തിൽ യു.എൻ സമാധാന പ്രവർത്തകരായി മൂന്നു ഇന്തോനേഷ്യക്കാർ കൊല്ലപ്പെപ്പെട്ടിരുന്നു. മാത്രമല്ല തെക്കൻ ലെബനനിൽ അടുത്തിടെ നടന്ന ആക്രമണങ്ങളിൽ ഫ്രാൻസ്, ഘാന, നേപ്പാൾ, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള സമാധാന സേനാംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസ് നയിക്കുന്ന യുഎസ് സംഘവും പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് നയിക്കുന്ന ഇറാൻ സംഘവും ഇസ്‍ലാമാബാദിൽ എത്തി. പ്രാഥമിക ചർച്ചകൾ ഇന്നും നാളെയുമായി നടക്കും. ചർച്ച ദിവസങ്ങൾ നീണ്ടേക്കുമെന്നാണ് റിപ്പോർട്ട്. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് ഇനിയും അനുമതി ലഭിച്ചില്ല. യുദ്ധത്തിൽ മൂവായിരത്തിലേറെ പേർ കൊല്ലപ്പെട്ടതായി ഇറാൻ ഫോറൻസിക് മെഡിക്കൽ സംഘടന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

