ഇറാൻ വെടിനിർത്തൽ മുതൽ ഗസ്സയിൽ ഇസ്രായേൽ ആക്രമണം രൂക്ഷം; 35 ശതമാനം വർധനയെന്ന് റിപ്പോർട്ട്
text_fieldsഗസ്സ: ഇറാനുമായുള്ള വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങൾ ശക്തമാക്കിയതായി റിപ്പോർട്ട്. ഏപ്രിൽ മാസത്തിൽ മുൻ മാസത്തെ അപേക്ഷിച്ച് ആക്രമണങ്ങളിൽ 35 ശതമാനം വർധനവുണ്ടായതായി സംഘർഷങ്ങൾ നിരീക്ഷിക്കുന്ന എ.സി.എൽ.ഇ.ഡി റിപ്പോർട്ട് ചെയ്യുന്നു. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ ഏപ്രിൽ എട്ടിന് അവസാനിപ്പിച്ചതിന് പിന്നാലെ ഇസ്രായേൽ തങ്ങളുടെ മുഴുവൻ കരുത്തും ഗസ്സയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
ഏപ്രിൽ എട്ടിന് ശേഷം ഗസ്സയിലുണ്ടായ ആക്രമണങ്ങളിൽ 120 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ എട്ട് സ്ത്രീകളും 13 കുട്ടികളും ഉൾപ്പെടുന്നു. ഇസ്രായേൽ-ഇറാൻ യുദ്ധം നടന്ന അഞ്ച് ആഴ്ചകളിലെ കണക്കുകളെക്കാൾ 20 ശതമാനം വർധനവാണിത്. വെടിനിർത്തൽ പ്രഖ്യാപനങ്ങളിൽ മാത്രമാണെന്നും യാഥാർത്ഥ്യത്തിൽ യുദ്ധം അവസാനിച്ചിട്ടില്ലെന്നും ഗസ്സയിലെ ഖാൻ യൂനിസിലെ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവർ സാക്ഷ്യപ്പെടുത്തുന്നു.
ഗസ്സയിൽ വെടിനിർത്തൽ നിലവിലുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഇസ്രായേൽ സൈന്യം പിന്മാറാനോ സഹായ വിതരണത്തിനുള്ള നിയന്ത്രണങ്ങൾ നീക്കാനോ തയ്യാറായിട്ടില്ല. ഗസ്സയുടെ പകുതിയിലധികം പ്രദേശങ്ങളും ഇപ്പോഴും ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഒക്ടോബറിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷം ഇതുവരെ 850 ഓളം ഫലസ്തീനികൾ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതിനിടെ ലബനാനിലും ഇസ്രായേൽ കരയാക്രമണവും വ്യോമാക്രമണവും തുടരുകയാണ്. ഇറാന്റെയും ലബനാന്റെയും ഭാഗത്ത് വെടിനിർത്തലുകൾ ഉണ്ടായെങ്കിലും ഗസ്സയിലെ ജനതയ്ക്ക് നേരെയുള്ള ആക്രമണം ഇസ്രായേൽ തീവ്രമാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

