ലബനാനിൽ ആക്രമണം തുടർന്ന് ഇസ്രായേൽ; മേയറും കൗൺസിൽ അംഗവും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
text_fieldsപ്രതീകാത്മക ചിത്രം
ബൈറൂത്: തെക്കൻ ലബനാനിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങൾ രൂക്ഷമായി തുടരുന്നു. തെക്കൻ ഗവർണറേറ്റിലെ പ്രധാന തീരദേശ നഗരമായ ടൈർ ജില്ലയിലെ ജുവൈയ പട്ടണത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ജുവൈയ മേയർ ഫൗസി ഫവാസ്, കൗൺസിൽ അംഗം അബ്ബാസ് ബാൽബകി എന്നിവർ കൊല്ലപ്പെട്ടു. ആക്രമണം തുടരുന്ന ലബനാനിൽ, തങ്ങളുടെ ജനതയെയും സഹപ്രവർത്തകരെയും സഹായിക്കാനായി ജുവൈയയിൽ തന്നെ താമസിക്കുകയായിരുന്നു ഇരുവരും.
ജുവൈയ പട്ടണത്തിൽ ആക്രമണം തുടരുമ്പോഴും ടൈർ ജില്ലയിലെ മറ്റൊരു നഗരമായ ഹനവിയ്യയിലുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഒരു പാരാമെഡിക്കൽ ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് സിവിലിയൻമാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം, ടൈറിലെ അൽ-ഹോഷ് മേഖലയിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നഗരത്തിലുള്ള കഫേക്ക് നേരെയാണ് ഇസ്രായേൽ ഡ്രോൺ ആക്രമണം നടത്തിയത്. സൗതാർ അൽ-ഷർഖിയയിലും ടൈർ ജില്ലയിലെ തന്നെ ഖാനയിലും നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായും നിരവധിപേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
ലബനാൻ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും ഔദ്യോഗിക ദേശീയ വാർത്ത ഏജൻസിയുടെയും (എൻ.എൻ.എ) റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ തിങ്കളാഴ്ച മുതൽ ആരംഭിച്ച ഇസ്രായേൽ ആക്രമണങ്ങളിൽ ലബനാനിൽ ഇതുവരെ 570-ഓളം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ടവരെ പൂർണമായും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
ദക്ഷിണ ലബനാനിലെ ജനവാസ മേഖലകളിൽ ഇസ്രായേൽ സൈന്യം അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതായി ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ (എച്ച്.ആർ.ഡബ്ല്യൂ) റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ ദക്ഷിണ ലബനാനിലെ യഹ്‌മോർ ഗ്രാമത്തിൽ ജനവാസ കേന്ദ്രങ്ങൾക്ക് മുകളിൽ വൈറ്റ് ഫോസ്ഫറസ് ബോംബുകൾ പതിക്കുന്നതിന്റെ ഏഴ് ചിത്രങ്ങൾ എച്ച്.ആർ.ഡബ്ല്യൂ പുറത്തുവിട്ടിരുന്നു. മാർച്ച് മൂന്നിനുണ്ടായ ഈ ആക്രമണത്തിൽ രണ്ട് വീടുകൾക്ക് തീപിടിക്കുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

