നെതന്യാഹു മാറിയിട്ടും രക്ഷയില്ല; ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം
text_fieldsജറൂസലം: അഗ്നിബലൂണുകൾ അയച്ചെന്ന് ആരോപിച്ച് ഗസ്സയിൽ ആഴ്ചകൾക്കിടെ വീണ്ടും ബോംബു വർഷിച്ച് ഇസ്രായേൽ. ബിൻയമിൻ നെതന്യാഹുവിന്‍റെ പിൻഗാമിയായി നാഫ്റ്റലി ബെനറ്റ് എത്തി രണ്ടാം ദിവസമാണ് ഉപരോധമുനയിലുള്ള ഗസ്സ തുരുത്തിൽ ബോംബർ വിമാനങ്ങൾ അഗ്നി വർഷിച്ചത്.
ദക്ഷിണ ഇസ്രായേലിൽ ഗസ്സയിൽനിന്നുള്ള അഗ്നി ബലൂണുകൾ പതിച്ചതിനു പിന്നാലെയായിരുന്നു ആക്രമണം. 20ഓളം ഇടങ്ങളിൽ അഗ്നി ബലൂണുകൾ വീണ് അഗ്നിബാധയുണ്ടായതായി റിപ്പോർട്ടുണ്ട്.
ഹമാസ് കേന്ദ്രങ്ങൾക്കു നേരെയെന്ന പേരിൽ നടന്ന ആക്രമണങ്ങളിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഗസ്സയുടെ തെക്കൻ മേഖലയിലെ ഖാൻയൂനിസിലാണ് ഇസ്രായേൽ ബോംബറുകൾ എത്തിയത്. ഖാൻ യൂനിസിനു പുറമെ ഗസ്സ പട്ടണത്തിലും ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം പറഞ്ഞു. രണ്ട് യുദ്ധ വിമാനങ്ങൾക്കു പുറമെ ഡ്രോണുകളും ആക്രമണത്തിൽ പങ്കെടുത്തി.
11 ദിവസം നീണ്ട ആക്രമണം അവസാനിപ്പിച്ച് മേയ് 21ന് വെടിനിർത്തൽ നിലവിൽവന്ന ശേഷം ആദ്യമായാണ് വീണ്ടും ഇസ്രായേൽ ബോംബുവർഷിക്കുന്നത്. ഗസ്സ ആക്രമണത്തിൽ 66 കുട്ടികളുൾപെടെ 256 പേർ മരിച്ചിരുന്നു. 12 പേർ ഇസ്രായേലിലും കൊല്ലപ്പെട്ടു.
തിങ്കളാഴ്ച അധികാരമേറ്റ നാഫ്റ്റലി ബെനറ്റ് സർക്കാർ ജറൂസലമിൽ പ്രകോപനപരമായ തീവ്രജൂത സംഘടനകളുടെ ജറൂസലം മാർച്ചിന് അനുമതി നൽകിയിരുന്നു. അനുമതിക്കെതിരെ ഹമാസ് ശക്തമായി പ്രതികരിച്ചിരുന്നു. മാർച്ചിൽ പ്രതിഷേധിച്ച് ഗാസയിൽ നൂറുകണക്കിന് ഫലസ്തീനികൾ മാർച്ച് സംഘടിപ്പിക്കുകയും ചെയ്തു. 1967ലെ ഇസ്രായേൽ അധിനിവേശത്തിന്‍റെ വാർഷിക ആഘോഷമായിട്ടായിരുന്നു ജറൂസലം മാർച്ച്. 'അറബികൾക്ക് മരണം' എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു ജൂത കുടിയേറ്റ സംഘടനകളുടെ പ്രകടനം. ഇതിന് മുന്നോടിയായി നഗരത്തിലെ പഴയ പട്ടണത്തിനുസമീപത്തെ ഡമസ്കസ് ഗേറ്റിനരികെനിന്ന് 13 ഫലസ്തീനികളെ അറസ്റ്റ് ചെയ്ത് ഇസ്രായേൽ പൊലീസ് മാർച്ച് തടസ്സങ്ങളില്ലാതെ നടക്കുമെന്ന് ഉറപ്പാക്കി. സ്റ്റൺ ഗ്രനേഡ് ആക്രമണത്തിൽ 33 ഫലസ്തീനികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.