ഇറാനെ ഇസ്രയേൽ ആക്രമിച്ചേക്കും; വെളിപ്പെടുത്തലുമായി ഐ.ഡി.എഫ് മുൻ മേജർ
text_fieldsബെഞ്ചമിൻ നെതന്യാഹു, ഉസി ദയാൻ
ടെൽ അവീവ്: ഇറാനെതിരെ മുൻകൂർ വ്യോമാക്രമണം നടത്തുന്നതിനുള്ള സാധ്യതകൾക്കായി ഇസ്രായേൽ സജ്ജമാകുന്നതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അടുത്ത ബന്ധമുള്ള റിസർവ് മേജർ ജനറൽ ഉസി ദയാൻ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ഇസ്രായേൽ പോരാടുന്നത് രാജ്യത്തിന്റെ തന്നെ നിലനിൽപ്പിന് വേണ്ടിയാണെന്നും ഇറാൻ ഭീഷണിയെ നേരിടുന്നതിൽ അമേരിക്കയെ മാത്രം പൂർണമായി ആശ്രയിക്കാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒരു ടെലിവിഷൻ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇറാൻ ഉയർത്തുന്ന സൈനിക വെല്ലുവിളികൾക്കെതിരെ സ്വന്തം നിലയിൽ പ്രതികരിക്കാനും നടപടികൾ സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യം ഇസ്രായേൽ നിലനിർത്തേണ്ടതുണ്ടെന്ന് ഉസി ദയാൻ ചൂണ്ടിക്കാട്ടി. മുൻപ് ഉന്നത സുരക്ഷാ-സൈനിക പദവികൾ വഹിച്ചിരുന്ന വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രസ്താവന മേഖലയിലെ രാഷ്ട്രീയ-സൈനിക വൃത്തങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
ഇറാന്റെ ആണവ പദ്ധതികളും സൈനിക ശേഷിയും സംബന്ധിച്ച് മിഡിൽ ഈസ്റ്റിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പരാമർശം. ഇറാൻ വിഷയത്തിൽ യുഎസ് സ്വീകരിക്കുന്ന നടപടികൾ പര്യാപ്തമല്ലെന്ന് വിലയിരുത്തുകയാണെങ്കിൽ, ഇസ്രായേൽ സ്വന്തം നിലയിൽ സൈനിക നടപടിക്ക് മുതിരുമോ എന്ന കാര്യത്തിൽ രാജ്യത്തിനകത്ത് ചർച്ചകൾ സജീവമാകുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.
തെഹ്‌റാൻ തങ്ങളുടെ ആണവ പദ്ധതികളുമായി മുന്നോട്ട് പോകുന്നതും അത് വഴി മേഖലയിൽ ഉയർന്നുവരുന്ന തന്ത്രപരമായ സുരക്ഷാ ഭീഷണികളും ഇസ്രായേൽ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. നയതന്ത്ര തലത്തിലുള്ള ചർച്ചകൾക്കോ ബാഹ്യമായ ഇടപെടലുകൾക്കോ ഇറാന്റെ സൈനിക മുന്നേറ്റങ്ങളെ തടയാൻ കഴിയില്ലെന്ന വിലയിരുത്തൽ ഇസ്രായേലിലെ ഉന്നത സൈനിക വൃത്തങ്ങൾക്കിടയിൽ ശക്തമാകുന്നുണ്ട്. ദേശീയ സുരക്ഷ മുൻനിർത്തി ഏത് അടിയന്തര സാഹചര്യത്തിലും സ്വതന്ത്രമായി തീരുമാനമെടുക്കാൻ രാജ്യം ബാധ്യസ്ഥമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ഏകപക്ഷീയമായ സൈനിക നീക്കമുണ്ടായാൽ അത് മിഡിൽ ഈസ്റ്റിൽ വലിയ തോതിലുള്ള പ്രാദേശിക യുദ്ധത്തിന് വഴിവെക്കുമെന്ന ആശങ്കയും അന്താരാഷ്ട്ര തലത്തിൽ ഉയരുന്നുണ്ട്. മേഖലയിലെ സഖ്യകക്ഷികളുമായുള്ള ചർച്ചകൾ സജീവമായി തുടരുമ്പോഴും, സ്വന്തം പ്രതിരോധ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മുൻഗണന നൽകുന്ന നിലപാടാണ് ഇസ്രായേൽ സൈനിക നേതൃത്വം സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

