ഇനിയും കാത്തിരിക്കണം; വെടിനിർത്തലിന് ധാരണയായെങ്കിലും ലബനാനിൽ ആക്രമണം തുടർന്ന് ഇസ്രായേൽ
text_fieldsവാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷവും അനിശ്ചിതത്വവും തുടരുമെന്ന് സൂചന. വാഷിങ്ടണിൽ രണ്ട് ദിവസത്തെ ഇസ്രായേൽ-ലബനാൻ വെടിനിർത്തൽ ചർച്ചക്കുശേഷവും വ്യാഴാഴ്ച ഇസ്രായേൽ സൈന്യം ആക്രമണം തുടർന്നതോടെയാണ് സമാധാന ചർച്ച പിന്നെയും വഴിമുടങ്ങിയിരിക്കുന്നത്.
ദക്ഷിണ ലബനാനിലും തലസ്ഥാനമായ ബൈറൂത്തിലും വ്യാഴാഴ്ചയുണ്ടായ ആക്രമണസംഭവങ്ങളിൽ നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലബനാനിൽ വെടിനിർത്താതെ ചർച്ചയില്ലെന്ന നിലപാട് ഇറാൻ ആവർത്തിക്കുകയും ചെയ്തതോടെ പശ്ചിമേഷ്യയിൽ സമാധാനം പുലരാൻ ഇനിയും കാത്തിരിക്കേണ്ടിവരും.
യു.എസ് മധ്യസ്ഥതയിൽ വാഷിങ്ടണിൽ നടന്ന നാലാമത് ചർച്ചയാണ് കഴിഞ്ഞദിവസം സമാപിച്ചത്. അതിനിർണായകമായ ചർച്ചയിൽ വെടിനിർത്തൽ വ്യവസ്ഥകൾ പൂർണമായും അംഗീകരിക്കുന്ന നിലപാടാണ് ഇസ്രായേലും ലബനാനും സ്വീകരിച്ചത്. ഏപ്രിൽ 16ന് ഇരു രാജ്യങ്ങളും വെടിനിർത്തലിന് തീരുമാനിച്ചുവെങ്കിലും ഇസ്രായേൽ കരാർ ലംഘിക്കുകയായിരുന്നു. ഇക്കാര്യത്തിൽ പുനഃപരിശോധന യു.എസ് അടക്കം ആവശ്യപ്പെട്ടതോടെയാണ് ഇസ്രായേലിന് വഴങ്ങേണ്ടിവന്നത്. അതേസമയം, ഹിസ്ബുല്ലയെ നിയന്ത്രിക്കുന്ന ചില നിർദേശങ്ങളും യു.എസ് മുന്നോട്ടുവെച്ചു. അതും അംഗീകരിക്കപ്പെട്ടു. ഇതോടെയാണ് വെടിനിർത്തൽ യാഥാർഥ്യമാകുമെന്ന് കരുതിയത്. എന്നാൽ, മുൻ ധാരണകളെപ്പോലെത്തന്നെ മണിക്കൂറുകൾക്കകം ഇതും ലംഘിക്കപ്പെടുകയായിരുന്നു.
വ്യാഴാഴ്ച നടന്ന ആക്രമണങ്ങളിൽ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വിശദീകരണം. ആക്രമണം തുടർന്നതോടെ വെടിനിർത്തൽ നിർദേശം തള്ളുകയാണെന്ന് ഹുസ്ബുല്ലയും വ്യക്തമാക്കിയതോടെ തുടർദിവസങ്ങളിലും ആക്രമണമുണ്ടാകുമെന്നുറപ്പാണ്. ഇതിനകം, ലബനാനിൽ 3500ഓളം പേർ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. പത്ത് ലക്ഷത്തിലധികം പേർ പലായനത്തിന് ഇരയാവുകയും ചെയ്തു. ലബനാനിലെ ഈ ദുരന്തം തുടരുന്നപക്ഷം ഇറാൻ-യു.എസ് ചർച്ച നീണ്ടുപോവാൻ തന്നെയാണ് സാധ്യത. ഇത് ആഗോള വിപണിയെയും അതുവഴി ലോകസമ്പദ്‍വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

