സഹായമെത്തുന്നില്ല; ഗസ്സക്ക് വിശക്കുന്നു, ഭക്ഷ്യ ട്രക്കുകൾ പിടിച്ചുവെച്ച് ഇസ്രായേൽ
text_fieldsഗസ്സ സിറ്റി: ഗസ്സയിലേക്ക് സഹായം മുടക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ബൈഡന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ഉറപ്പുനൽകി ഒരാഴ്ച പിന്നിടുമ്പോൾ സ്ഥിതി കൂടുതൽ വഷളാകുന്നു. ഗസ്സയുടെ ചില ഭാഗങ്ങളിൽ കൊടുംപട്ടിണി പിടിമുറുക്കിയതായി അമേരിക്കൻ സന്നദ്ധ സംഘടന യു.എസ് എയ്ഡ് മേധാവി സാമന്ത പവർ പറഞ്ഞു. അതിർത്തികൾ അടച്ചിട്ട് വഴികളില്ലാതാക്കുന്നതിന് പുറമെ അകത്തു പ്രവേശിക്കുന്നവക്കു നേരെ ആക്രമണം കൂടിയായതാണ് 22 ലക്ഷം ഫലസ്തീനികളെ കൊടുംപട്ടിണിയുടെ പിടിയിലാക്കിയത്. ഗസ്സയിലെ കടകളും ഭക്ഷ്യ കേന്ദ്രങ്ങളും നേരത്തെ തരിപ്പണമാക്കിയ ഇസ്രായേൽ നിലവിൽ അവിടേക്ക് ചരക്കുകൾ എത്തുന്നില്ലെന്നും ഉറപ്പാക്കുകയാണ്. ഗസ്സയിലെ തുറമുഖം ബോംബിട്ട് തകർത്തവർ കൃഷിയിടങ്ങളിലേറെയും ഇല്ലാതാക്കി. വ്യാപാരവും വ്യവസായവും സമ്പൂർണമായി അവസാനിപ്പിച്ചതോടെ പുറത്തുനിന്നുള്ള സഹായം മാത്രമാണ് പ്രതീക്ഷ.
എന്നാൽ, 500 ട്രക്കുകളിലേറെ പ്രതിദിനം എത്തേണ്ടിടത്ത് വളരെ കുറച്ചുമാത്രമാണ് ദിവസവും കടത്തിവിടുന്നതെന്ന് സന്നദ്ധ സംഘടനയായ റഫ്യൂജീസ് ഇന്റർനാഷനലിന്റെ പ്രതിനിധി ജെറമി കൊനിൻഡിക് പറഞ്ഞു. ബുധനാഴ്ച 141 ട്രക്കുകൾക്കായിരുന്നു അനുമതി. ഏപ്രിൽ നാലിന് ബൈഡനുമായി ആശയവിനിമയത്തിനുശേഷം 400ഓളം ട്രക്കുകൾക്ക് അനുമതി നൽകുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ അവകാശപ്പെട്ടിരുന്നു.
എന്നാൽ, പകുതിയും അതിൽ താഴെയുമാണ് കഴിഞ്ഞ ദിവസങ്ങളിലെ ശരാശരി കണക്ക്. അതിർത്തികൾ തുറക്കുന്നതിനുപുറമെ വടക്കൻ ഗസ്സക്കു സമീപം ഇസ്രായേലിലെ അഷ്ദോദ് തുറമുഖം തുറന്നുനൽകുമെന്ന് നെതന്യാഹു വാഗ്ദാനം ചെയ്തതും നടപ്പായിട്ടില്ല. സൈപ്രസ് വഴി കടൽമാർഗം വേൾഡ് സെൻട്രൽ കിച്ചൻ സഹായം എത്തിച്ചിരുന്നത് അവരുടെ ഏഴംഗ സംഘത്തെ ഇസ്രായേൽ ബോംബിട്ട് കൊലപ്പെടുത്തിയതിനുശേഷം മുടങ്ങിയ നിലയിലാണ്. വടക്കൻ ഗസ്സയിൽ എറസ് അതിർത്തിക്കുപകരം ഭക്ഷണമെത്തിക്കാൻ പുതിയത് നിർമിക്കുമെന്ന് പ്രഖ്യാപിച്ചതും ജലരേഖയായി.
ഒക്ടോബറിനുമുമ്പ് പ്രതിദിനം 500 സഹായ ട്രക്കുകളാണ് ഗസ്സയിലെ ജനങ്ങൾക്ക് അവശ്യ സഹായവുമായി എത്തിയിരുന്നത്. റഫ അതിർത്തിയിൽ കെട്ടിക്കിടക്കുന്ന ട്രക്കുകൾക്കുപുറമെ കറം അബൂസാലിം അതിർത്തിയിലും 600ഓളം ട്രക്കുകൾ അനുമതി കാത്തുകിടക്കുന്നുണ്ട്. നിലവിൽ, അതിർത്തിയിലെത്തുന്ന ട്രക്കുകൾ ഇസ്രായേൽ പരിശോധന കഴിഞ്ഞ ശേഷം ഗസ്സക്കകത്ത് സർവിസ് നടത്തുന്ന ട്രക്കുകളിലേക്ക് മാറിക്കയറ്റിയാണ് വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുന്നത്. ഗസ്സക്കുള്ളിൽ കടക്കുന്ന ട്രക്കുകൾക്ക് സുരക്ഷ ഉറപ്പില്ലാത്തതിനാൽ പലരും മടിക്കുന്നതും പ്രയാസം സൃഷ്ടിക്കുകയാണ്. 17 വർഷമായി ഇസ്രായേൽ തുടരുന്ന ഉപരോധം മൂലം സമ്പദ്വ്യവസ്ഥ തകർന്നുകിടക്കുന്ന ഗസ്സക്കുമുന്നിൽ മറ്റു വഴികളില്ലാതിരിക്കെയാണ് അതും ഇസ്രായേൽ മുടക്കുന്നത്.
ഭക്ഷണം തടഞ്ഞ് അതിർത്തികളടച്ചും വൈദ്യസേവനം ഇല്ലാതാക്കി ആശുപത്രികൾ തകർത്തും വിദ്യാഭ്യാസം മുടക്കി യൂനിവേഴ്സിറ്റികൾ മുതൽ സ്കൂളുകൾ വരെ നിലംപരിശാക്കിയും ഫലസ്തീനികളോട് മഹാക്രൂരത തുടരുന്ന ഇസ്രായേൽ അതിർത്തിയിൽ കാവൽനിൽക്കുന്നവരെപോലും കൊലപ്പെടുത്തുന്നത് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.