അൽ ശിഫ ആശുപത്രിയുടെ ഹൃദ്രോഗ വാർഡ് തകർത്ത് ഇസ്രായേൽ
text_fieldsഗസ്സ സിറ്റി: ഇസ്രായേൽ സൈന്യം വളഞ്ഞിരിക്കുന്ന അൽ ശിഫ ആശുപത്രിയുടെ ഹൃദ്രോഗ വാർഡ് തകർത്തു. ഇസ്രായേലിന്‍റെ വ്യോമാക്രമണത്തിലാണ് കെട്ടിടം തകർന്നത്. ഇസ്രായേൽ അൽ ശിഫ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം പൂർണമായി നശിപ്പിച്ചുവെന്നും ഇരുനില കെട്ടിടം വ്യോമാക്രമണത്തിൽ പൂർണമായും തകർന്നുവെന്നും ഗസ്സയിലെ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി യൂസഫ് അൽ റിഷ് വാർത്താ ഏജൻസിയോട് പറഞ്ഞു.
വടക്കൻ ഗസ്സയിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫ ഇസ്രായേൽ സൈന്യം പൂർണമായും വളഞ്ഞിരിക്കുകയാണ്. ആർക്കും ആശുപത്രിയിൽനിന്ന് പുറത്തുകടക്കാനോ ആശുപത്രിയിലേക്ക് വരാനോ സാധിക്കുന്നില്ല. പുറത്തിറങ്ങുന്നവരെ ചുറ്റും നിലയുറപ്പിച്ച ഇസ്രായേൽ സൈന്യത്തിലെ ഷൂട്ടർമാർ വെടിവെച്ചിടുകയാണ്.
ആശുപത്രിയുടെ പ്രധാന ഐ.സി.യുവിന് മുകളിലും ഇസ്രായേൽ ബോംബിട്ടതായുള്ള റിപ്പോർട്ടുകളും വന്നിരുന്നു. ആശുപത്രിയിലെ വെന്‍റിലേറ്ററിലുണ്ടായിരുന്ന കുട്ടിയടക്കം രണ്ടു പേർ മരിച്ചു. മാത്രമല്ല, ജനറേറ്ററുകൾ നിലച്ച് ഇൻകുബേറ്ററിലുള്ള 39 നവജാതശിശുക്കൾ ഏതു നിമിഷവും മരിക്കുമെന്ന അവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ. ജനറേറ്റർ നിലച്ചതുകാരണം ഫ്രീസറിൽനിന്ന് മാറ്റിയ മൃതദേഹങ്ങൾ ഖബറടക്കാനായി ആശുപത്രിയിൽ കൂട്ടക്കുഴിമാടം ഒരുക്കാനുള്ള ശ്രമം ഇസ്രായേലിന്‍റെ ഷെല്ലിങ്ങിനെ തുടർന്ന് ഉപേക്ഷിച്ചിരിക്കുകയാണ്.
ആശുപത്രിയുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ലോകാരോഗ്യ സംഘടന
അൽ ശിഫ ആശുപത്രിയുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ആശുപത്രിയുമായി ബന്ധപ്പെട്ട് ഭയാനകമായ റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. ഞങ്ങൾ ബന്ധപ്പെടാൻ ശ്രമിക്കുന്നവർ പതിനായിരക്കണക്കിനാളുകൾക്കൊപ്പം പ്രദേശം വിട്ട് പലായനം ചെയ്യുകയാണെന്ന് അനുമാനിക്കുന്നു -ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ആശുപത്രികൾ ഉൾപ്പടെയുള്ള ആരോഗ്യ സംവിധാനങ്ങൾക്കെതിരായ ഇസ്രായേൽ ആക്രമണത്തിന് ഒരു ന്യായീകരണവുമില്ലെന്ന് യു.എൻ. അണ്ടർ സെക്രട്ടറി ജനറൽ മാർട്ടിൻ ഗ്രിഫിത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

