അമേരിക്ക പദ്ധതിയിടുന്നത് ആണവ സ്ഫോടനങ്ങൾക്കോ?; പ്രതികരണവുമായി അമേരിക്കൻ ഊർജ സെക്രട്ടറി
text_fields1957-ൽ നെവാഡയിൽ നടന്ന അമേരിക്കയുടെ പരീക്ഷണ സ്ഫോടനം (photo: AP)
വാഷിങ്ടൺ: അമേരിക്കൻ ആണവായുധ സംവിധാനങ്ങളുടെ പുതിയ പരീക്ഷണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടതിനെച്ചൊല്ലി ചർച്ചകൾ സജീവം. കഴിഞ്ഞയാഴ്ച സമൂഹമാധ്യമങ്ങളിലൂടെയാണ് ട്രംപ് ‘നമ്മുടെ ആണവായുധങ്ങൾ തുല്യ അടിസ്ഥാനത്തിൽ പരീക്ഷിക്കാൻ യുദ്ധ വകുപ്പിനോട് നിർദ്ദേശിച്ചു’ എന്ന് വ്യക്തമാക്കിയത്.
ചർച്ചകൾ സജീവായിരിക്കെ ഇപ്പോഴാണ് ട്രംപ് ഭരണകൂടത്തിൽനിന്നും ഇതേക്കുറിച്ച് ഒരു പ്രതികരണം വന്നിരിക്കുന്നത്. പുതിയ പരീക്ഷണത്തിൽ ആണവ സ്ഫോടനങ്ങൾ ഉൾപ്പെടില്ലെന്നാണ് യു.എസ്. ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കുന്നത്. നമ്മൾ ഇപ്പോൾ സംസാരിക്കുന്ന പരീക്ഷണങ്ങൾ സിസ്റ്റം പരീക്ഷണങ്ങളാണ്. ഇവ ന്യൂക്ലിയർ സ്ഫോടനങ്ങളല്ല. ഇവയെയാണ് നോൺ-ക്രിട്ടിക്കൽ സ്ഫോടനങ്ങൾ എന്ന് വിളിക്കുന്നത് -എന്ന് ആണവ പരീക്ഷണത്തിന് ഉത്തരവാദിത്തമുള്ള ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മുൻകാല ആണവായുധങ്ങളെ അപേക്ഷിച്ച് മാറ്റിസ്ഥാപിക്കുന്ന ആണവായുധങ്ങൾ മികച്ചതാണെന്ന് ഉറപ്പാക്കാൻ സഹായിക്കുന്ന പുതിയ സംവിധാനങ്ങളിലാണ് പരീക്ഷണങ്ങൾ നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. 1960 കളിലും 1970 കളിലും 1980 കളിലും അമേരിക്ക ആണവ പരീക്ഷണ സ്ഫോടനങ്ങൾ നടത്തിയിരുന്നു. ഇവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും അളവുകളും ശേഖരിച്ചതായും റൈറ്റ് പറഞ്ഞു.
പുതിയ പരീക്ഷണങ്ങൾക്ക് ആരംഭിക്കുന്നതായി പറഞ്ഞെങ്കിലും വ്യക്തതയൊന്നും ട്രംപ് നൽകിയിരുന്നില്ല. ശീതയുദ്ധകാലത്ത് സാധാരണമായിരുന്ന ഭൂഗർഭ ആണവ പരീക്ഷണങ്ങൾ ഉണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും ട്രംപ് ഉത്തരം നൽകിയിരുന്നില്ല. പിന്നീട് ഇതേവിഷയം തന്‍റെ ഒരു അഭിമുഖത്തിലും ട്രംപ് പരാമർശിച്ചു. ‘മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ആണവായുധങ്ങൾ നമ്മുടെ പക്കലുണ്ട്. ആണവനിരായുധീകരണത്തെക്കുറിച്ച് നമ്മൾ എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ കരുതുന്നു. പ്രസിഡന്റ് പുടിനുമായും പ്രസിഡന്റ് ഷി ജിൻപിങ്ങുമായും ഞാൻ ഇതേക്കുറിച്ച് ചർച്ച ചെയ്തു. ലോകത്തെ 150 തവണ തകർക്കാൻ ആവശ്യമായ ആണവായുധങ്ങൾ നമ്മുടെ പക്കലുണ്ട്. റഷ്യയുടെ പക്കൽ ധാരാളം ആണവായുധങ്ങളുണ്ട്, ചൈനയുടെ പക്കൽ ധാരാളം ഉണ്ടാകും’ -എന്നായിരുന്നു ട്രംപ് അഭിമുഖത്തിൽ പറഞ്ഞത്.
33 വർഷത്തെ ഇടവേളക്ക് ശേഷമാണ് അമേരിക്ക ആണവായുധ പരീക്ഷണ പ്രക്രിയ പുനരാരംഭിക്കുന്നത്. എതിരാളികളായ ആണവശക്തികളായ ചൈനക്കും റഷ്യക്കുമുള്ള സന്ദേശമായാണ് ട്രംപിന്‍റെ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

