യു.എസിനെ നയിക്കാനുള്ള മാനസികാരോഗ്യം ട്രംപിനുണ്ടോ? ഡെമോക്രാറ്റ് പ്രതിനിധിയുടെ ചോദ്യത്തിൽ പതറി പ്രതിരോധ സെക്രട്ടറി
text_fieldsപീറ്റ് ഹെഗ്‌സെത്ത്
വാഷിങ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മാനസികാരോഗ്യം സംബന്ധിച്ച ചോദ്യങ്ങൾക്ക് മുന്നിൽ മറുപടി നൽകാനാവാതെ പതറി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. യു.എസ് പ്രതിരോധ ബജറ്റിനെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ഹൗസ് ആംഡ് സർവിസസ് കമ്മിറ്റിയുടെ വാദം കേൾക്കലിനിടെയാണ് ട്രംപിന്റെ വിവാദ സോഷ്യൽ മീഡിയ പോസ്റ്റുകളെയും നിയന്ത്രണമില്ലാത്ത പെരുമാറ്റത്തെയും കുറിച്ച് പ്രതിനിധികൾ ചോദ്യമുന്നയിച്ചത്.
സേനയുടെ കമാൻഡർ-ഇൻ-ചീഫ് എന്ന നിലയിൽ പ്രവർത്തിക്കാൻ ട്രംപ് മാനസികമായി ആരോഗ്യവാനാണോ എന്നും ഇക്കാര്യത്തിൽ തന്റെ മണ്ഡലത്തിലുള്ളവർക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം രാജ്യത്തെ നയിക്കാൻ പ്രാപ്തനാണോ എന്നും ഡെമോക്രാറ്റ് പാർട്ടി പ്രതിനിധി സാറാ ജേക്കബ്സ് ചോദിച്ചു. ചോദ്യത്തിന് അതെ എന്നോ അല്ല എന്നോ കൃത്യമായ മറുപടി നൽകുന്നതിന് പകരം, മുൻ പ്രസിഡന്റ് ജോ ബൈഡനെതിരെ സമാനമായ ചോദ്യങ്ങൾ കഴിഞ്ഞ നാല് വർഷം ഉയർന്നിരുന്നോ എന്ന് ഹെഗ്‌സെത്ത് തിരിച്ചു ചോദിക്കുകയാണ് ചെയ്തത്. ഇതിന് മറുപടിയായി ജോ ബൈഡൻ ഇപ്പോൾ അധികാരത്തിലില്ലെന്നും, ട്രംപ് പ്രസിഡന്റായിട്ട് ഒന്നര വർഷമായി എന്നും സാറ തുറന്നടിച്ചു.
ഏറ്റവും ബുദ്ധിശക്തിയുള്ള സൈന്യാധിപനും സൈനികരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന ഒരു മികച്ച കമാൻഡർ-ഇൻ-ചീഫുമാണ് ട്രംപെന്നായിരുന്നു ഹെഗ്സെത്തിന്‍റെ പ്രതികരണം. യു.എസ് സൈന്യത്തിന്റെ 2027ലെ ബജറ്റ് സംബന്ധിച്ച ചർച്ചകൾക്കിടയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പ്രതിരോധ മേഖലക്കായി 1.5 ട്രില്യൺ ഡോളറിന്റെ റെക്കോഡ് തുകയാണ് ട്രംപ് ഭരണകൂടം നിർദേശിച്ചിരിക്കുന്നത്. മുൻവർഷങ്ങളിലെ പോരായ്മകൾ പരിഹരിക്കാനും ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമായി യു.എസിനെ നിലനിർത്താനും ഈ തുക അത്യാവശ്യമാണെന്ന് ഹെഗ്‌സെത്ത് വാദിച്ചു. സൈനികരുടെ ശമ്പളം ഏഴു ശതമാനം വർധിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഇറാനുമായുള്ള സമാധാന ചർച്ചകൾ സ്തംഭനാവസ്ഥയിലായ സാഹചര്യത്തിൽ ട്രംപ് പങ്കുവെക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്. ഇറാൻ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇന്ന് രാത്രി എല്ലാം തന്നെ ഇല്ലാതാകും എന്ന ട്രംപിന്റെ ഭീഷണി ലോകരാജ്യങ്ങളെ ഞെട്ടിച്ചിരുന്നു. കൂടാതെ തന്നെ ഒരു ദൈവതുല്യമായ രൂപത്തിൽ ചിത്രീകരിക്കുന്ന എ.ഐ ചിത്രം ട്രംപ് പങ്കുവെച്ചതും വലിയ വിവാദമായിരുന്നു. പിന്നീട് വിമർശനങ്ങൾ ഉയർന്നപ്പോൾ ചിത്രം നീക്കം ചെയ്തെങ്കിലും, ജനങ്ങളെ സുഖപ്പെടുത്തുന്ന ഒരു ഡോക്ടറായിട്ടാണ് തന്നെ അതിൽ ചിത്രീകരിച്ചത് എന്നായിരുന്നു ട്രംപിന്റെ വിചിത്രമായ വിശദീകരണം. ഇത്തരത്തിലുള്ള പ്രസ്താവനകളാണ് അദ്ദേഹത്തിന്റെ മാനസിക നിലയെക്കുറിച്ച് ചോദ്യങ്ങൾ ഉയരാൻ കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

