സൗദി അറേബ്യക്ക് നേരെ ഡ്രോൺ ആക്രമണം; ഇറാൻ അതിർത്തി അടക്കാൻ ഉത്തരവിട്ട് ഇറാഖ്: സൈനിക മേധാവിക്കെതിരെ ദീർഘകാല നടപടി
text_fieldsബാഗ്ദാദ്: സൗദി അറേബ്യക്ക് നേരെ ഉണ്ടായ പുതിയ ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ഇറാഖും ഇറാനും തമ്മിലുള്ള ശലാംചെ അതിർത്തി താൽക്കാലികമായി അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഇറാഖ്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് ഈ നിർണായക നടപടിയെന്ന് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായി രാജ്യത്ത് വിപുലമായ തിരച്ചിലും സുരക്ഷാ നടപടികളും പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സൗദി അറേബ്യയിലെ റിയാദ്, മദീന എന്നീ പ്രവിശ്യകളിലൂടെ കടന്നുപോകുന്ന പ്രമുഖ ഈസ്റ്റ്-വെസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ്‌ലൈനിനു നേരെയാണ് ഒന്നിലധികം ആക്രമണങ്ങൾ ഉണ്ടായത്. സൗദി അറേബ്യയിലെ ഈ നിർണായകമായ പൈപ്പ്‌ലൈനിന് നേരെ ഇറാഖ് ആക്രമണം നടത്തിയതായി റിയാദ് വ്യക്തമാക്കിയിരുന്നു. ആക്രമണത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൈപ്പ്‌ലൈനിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് ഊർജ്ജ മന്ത്രാലയം അറിയിച്ചു.
സംഭവത്തിൽ ഏതാനും പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയതായും മന്ത്രാലയ ഔദ്യോഗിക വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണം ഉണ്ടായ ഉടൻ തന്നെ അടിയന്തര പ്രതികരണ സേനയും വിദഗ്ധ സാങ്കേതിക സംഘവും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ ആരംഭിച്ചു. അംഗീകൃത അടിയന്തര സുരക്ഷാ പദ്ധതി പ്രകാരം, ബന്ധപ്പെട്ട മറ്റ് സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ചുകൊണ്ട് പൈപ്പ്‌ലൈനിന്റെ സുരക്ഷ ഉറപ്പുവരുത്താനും സ്ഥിതിഗതികൾ വിലയിരുത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ഇതിനിടെ സൗദി അറേബ്യക്ക് നേരെ ഉണ്ടായ പുതിയ ഡ്രോൺ ആക്രമണങ്ങൾ ഇറാഖിൽ നിന്നാണ് തൊടുത്തതെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചതിനെ തുടർന്ന്, ദക്ഷിണ ഇറാഖിലെ മെയ്സാൻ പ്രവിശ്യയിലെ സൈനിക മേധാവിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.
സൗദി അറേബ്യയിലെ പൈപ്പ്‌ലൈനിന് നേരെ നടന്ന ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കായുള്ള തിരച്ചിലും സുരക്ഷാ നടപടികളും രാജ്യത്ത് ഊർജിതമാക്കിയിട്ടുണ്ട്. ഇറാഖ് അതിർത്തികൾ സുരക്ഷിതമാക്കുന്നതിന്റെയും സുരക്ഷാ വീഴ്ചകൾ കർശനമായി നേരിടുന്നതിന്റെയും ഭാഗമായാണ് ഈ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

