‘ലബനാനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണം, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണം’; ഉപാധികൾ അംഗീകരിക്കാതെ ചർച്ചക്കില്ലെന്ന് ഇറാൻ
text_fieldsഇസ്‍ലാമാബാദ്: ലബനാനിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാതെ യു.എസുമായി ചർച്ചക്കില്ലെന്ന് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ്. രാജ്യത്തിന്‍റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്നും ഇറാൻ ഉപാധിവെച്ചു.
യുദ്ധത്തിന് സ്ഥിരവിരാമം കാണാൻ പാകിസ്താൻ തലസ്ഥാനമായ ഇസ്‍ലാമാബാദിൽ ചർച്ച നടക്കാനിരിക്കെയാണ് ഇറാൻ സ്പീക്കർ സമൂഹമാധ്യമമായ എക്സിലൂടെ ഉപാധികൾ മുന്നോട്ടുവെച്ചത്. ലെബനാനിൽ പൂർണമായ വെടിനിർത്തൽ നടപ്പാക്കണമെന്നും ഇസ്രായേൽ ആക്രമണങ്ങളിൽനിന്ന് പിന്മാറണമെന്നുമാണ് ഇറാന്‍റെ ആവശ്യങ്ങളിലൊന്ന്. ഇതോടൊപ്പം യു.എസ് ഉപരോധം കാരണം വിദേശ ബാങ്കുകളിൽ തടഞ്ഞുവെച്ചിരിക്കുന്ന ഇറാന്‍റെ പതിനായിരക്കണക്കിന് കോടി ഡോളറിന്റെ ആസ്തികൾ വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഇതേ നിലപാട് ആവർത്തിച്ചു.
ലബനാനിൽ ഇസ്രായേലിന്റെ വ്യോമാക്രമണം തുടരുകയാണ്. വെള്ളിയാഴ്ച ബൈറൂത്തിന്റെ വിവിധ മേഖലകളിലുണ്ടായ ആക്രമണത്തിൽ 20ഓളം പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ ലക്ഷ്യമാക്കി ഹിസ്ബുല്ലയുടെ പ്രത്യാക്രമണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലബനാൻ-ഇസ്രായേൽ ചർച്ചക്ക് വഴിയൊരുക്കുമെന്ന് റിപ്പോർട്ടുണ്ട്. അതിനിടെ, ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ച് മറ്റു ചില നയതന്ത്ര നീക്കങ്ങളും പുരോഗമിക്കുന്നുണ്ട്.
അതേസമയം, ചർച്ചകൾക്കായി യു.എസിന്റെയും ഇറാെൻയും പ്രതിനിധികൾ പാക് തലസ്ഥാനത്തെത്തി. വെള്ളിയാഴ്ച വൈകീട്ട്, ഇസ്‍ലാബാദിലെ സറീന ഹോട്ടലിൽ ചർച്ചക്ക് തുടക്കമായെങ്കിലും, ശനിയാഴ്ച യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ളവർകൂടി ചേരുന്നതോടെയാകും നിർണായക വിഷയങ്ങൾ ഉന്നയിക്കപ്പെടുക. രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ചർച്ചയുടെ ഫലശ്രുതി സംബന്ധിച്ച് ആശങ്ക നിഴലിക്കുന്നുവെങ്കിലും മാധ്യസ്ഥ്യശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന പാകിസ്താൻ, തുർക്കിയ, ഈജിപ്ത് പ്രതിനിധികൾ തികഞ്ഞ പ്രതീക്ഷയിലാണ്.
പശ്ചിമേഷ്യയിൽ സമ്പൂർണ വെടിനിർത്തൽ വേണമെന്നും മേഖലയിൽനിന്ന് യു.എസ് സൈന്യം പിൻവാങ്ങണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം. എന്നാൽ, ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തിലുള്ള അതൃപ്തി പരസ്യമാക്കിയാണ് ഇറാൻ പ്രതിനിധികൾ ഇസ്‍ലാമാബാദിലെത്തിയത്. ഇസ്രായേലിനും യു.എസിനും ആക്രമണം നടത്താൻ സഹായകമാകുന്ന വെടിനിർത്തലിനോട് സഹകരിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
ചർച്ചയിൽ യു.എസ് സംഘത്തെ നയിക്കുന്ന ജെ.ഡി. വാൻസ് വാഷിങ്ടണിൽനിന്ന് പുറപ്പെടുംമുമ്പ് നടത്തിയ വാർത്തസമ്മേളനവും ഇറാനുള്ള മുന്നറിയിപ്പാണ്. ട്രംപിന്റെ വ്യക്തമായ മാർഗനിർദേശങ്ങളോടെയാണ് ചർച്ചക്ക് വരുന്നതെന്നും യു.എസിനോട് ഇറാൻ ‘അധികം കളിക്കരുതെ’ന്നുമായിരുന്നു വാൻസിന്റെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

