ഇസ്രായേലുമായി ചേർന്ന് വൻ ആക്രമണത്തിന് യു.എസ്; ഇറാൻ-യു.എസ് സംഘർഷം രൂക്ഷം
text_fieldsDonald Trump and Mojtaba Khamenei
തെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും ശക്തമാകുന്നതിനിടെ, അമേരിക്കൻ സൈനിക സംരക്ഷണത്തിൽ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന രണ്ട് എണ്ണക്കപ്പലുകൾ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം. മേഖലയിൽ യു.എസിന്റെ സൈനിക നടപടികൾക്കെതിരെ ഇറാൻ സൈനിക നേതൃത്വം ശക്തമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു നടപടി. ഇതിനുപുറമെ, കുവൈത്തിലെ സൈനിക കേന്ദ്രം ലക്ഷ്യമാക്കിയും ഇറാൻ മിസൈൽ തൊടുത്തു. മറുവശത്ത്, ഇസ്രായേലുമായി ചേർന്ന് ഇറാനെതിരെ കൂടുതൽ ശക്തമായ ആക്രമണം നടത്തുമെന്ന് വൈറ്റ്ഹൗസും പ്രതികരിച്ചു. ഇതോടെ, പശ്ചിമേഷ്യയിൽ യുദ്ധ ആശങ്ക കൂടുതൽ ശക്തമായി.
ഒമാന് സമീപം ഇറാന്റെ നിയന്ത്രണത്തിലുള്ള കടൽപാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച ടാങ്കറുകൾക്കുനേരെയാണ് ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അറിയിച്ചു. സംഭവത്തെ തുടർന്ന് സമീപത്തുണ്ടായിരുന്ന മറ്റ് ചില കപ്പലുകൾ യാത്ര ഉപേക്ഷിച്ച് തിരിച്ചുപോയതായും റിപ്പോർട്ടുകളുണ്ട്. ഇറാനെതിരായ സൈനിക സമ്മർദം തുടരുകയാണെങ്കിൽ അതിന്റെ പ്രത്യാഘാതം പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങൾക്കും അനുഭവിക്കേണ്ടിവരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ‘‘യുദ്ധത്തിന്റെ തീയിൽ മുഴുവൻ മേഖലയെയും തള്ളിവിടുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കണം’’ എന്ന സന്ദേശമാണ് ഇറാൻ സൈനിക മേധാവികൾ ആവർത്തിച്ചത്.
അതേസമയം, യുദ്ധസാഹചര്യം വിലയിരുത്താൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ക്യാമ്പ് ഡേവിഡിൽ മന്ത്രിസഭാ യോഗം ചേർന്നു. മാസങ്ങളായി തുടരുന്ന സംഘർഷം അമേരിക്കക്കുള്ളിലും രാഷ്ട്രീയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ഇറാന്റെ ഊർജ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് യു.എസും ഇസ്രായേലും ആക്രമണത്തിനൊരുങ്ങുന്നതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു.എസ് നിർദേശിക്കുന്ന വെടിനിർത്തൽ വ്യവസ്ഥകൾ ഇറാനെക്കൊണ്ട് അംഗീകരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

