‘ഹുർമുസിൽ പ്രവേശിക്കുന്ന കപ്പലുകളെ ആക്രമിക്കും’-വീണ്ടും കടുപ്പിച്ച് ഇറാൻ
text_fieldsതെഹ്റാൻ: തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിൽ വീണ്ടും നടപടി കടുപ്പിച്ച് ഇറാൻ. അടച്ചിട്ടിരിക്കുന്ന ഈ പ്രദേശത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ‘ശത്രുപക്ഷത്തുള്ളവരായി’ കണക്കാക്കി ആക്രമിക്കുമെന്ന് ഇറാൻ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നേവി (ഐ.ആർ.ജി.സി) അറിയിച്ചു. ഇറാൻ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് യു.എസ് ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കുന്നതവരെ കടലിടുക്ക് അടഞ്ഞുകിടക്കുമെന്നും ഇറാൻ പറഞ്ഞു.
കടലിടുക്ക് അടച്ച സാഹചര്യത്തിൽ കപ്പലുകൾ പേർഷ്യൻ ഗൾഫിലോ ഒമാൻ കടലിലോ തന്നെ നങ്കൂരമിടണണം. കടലിടുക്കിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നത് ശത്രുവിനോടുള്ള സഹകരണമായി കണക്കാക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾക്ക് യാതൊരു സാധുതയുമില്ലെന്നും കപ്പലുടമകൾ ഐ.ആർ.ജിസി നൽകുന്ന വാർത്താ അപ്‌ഡേറ്റുകൾ മാത്രം പിന്തുടരണമെന്നും ഇറാൻ നിർദ്ദേശിച്ചു.
ഹോർമുസ് കടലിടുക്കിന് സമീപം ‘ജഗ് അർണവ്’, ‘സൻമാർ ഹെറാൾഡ്’ എന്നീ രണ്ട് ഇന്ത്യൻ ടാങ്കറുകൾക്ക് നേരെ ഇറാൻ സേന വെടിയുതിർത്തതിന് പിന്നാലെയാണ് ഈ പുതിയ പ്രഖ്യാപനം. ഹോർമുസ് കടക്കാനുള്ള ശ്രമത്തിനിടെയാണ് വെടിവെപ്പ് നടന്നത്. ഒമാനിൽനിന്ന് 37 കിലോമീറ്റർ വടക്കുകിഴക്കായാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നീട് ക്രോസിങ് പൂർത്തിയാക്കാതെ ടാങ്കർ മടങ്ങുകയായിരുന്നു.
അതേസമയം, രണ്ട് ഇന്ത്യൻ ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം വെടിവെച്ച സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫതാലിയെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയാണ് ഇന്ത്യ ആഴത്തിലുള്ള ആശങ്കയറിയിച്ചത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇറാൻ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തും.
സമുദ്ര സുരക്ഷയിൽ ഇന്ത്യ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും സമാധാനപരമായ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്നും വിദേശകാര്യ സെക്രട്ടറി ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആശങ്കകൾ സ്വന്തം സർക്കാരിനെ അറിയിക്കാമെന്ന് അംബാസഡർ ഉറപ്പുനൽകി.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതകളിലൊന്നായ ഹുർമുസ് കടലിടുക്കിൽ സംഘർഷം മുറുകുന്നത് ആഗോള വിപണിയെയും ബാധിക്കാനിടയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

