"വിഭ്രാന്തിയും മണ്ടത്തരവും"; നരകം ഭൂമിയിൽ ഇറങ്ങുമെന്ന ട്രംപിന്‍റെ ഭീഷണി തള്ളി ഇറാൻ
text_fieldsവാഷിങ്ടൺ: ഹുർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ 'നരകം മുഴുവൻ ഭൂമിയിൽ ഇറങ്ങും' എന്ന യു.എസ് പ്രസിഡന്‍റ് ട്രംപിന്‍റെ ഭീഷണിയെ തള്ളി ഇറാൻ. അന്ത്യശാസനത്തെ "നിരാശാജനകവും, പരിഭ്രാന്തവും, അസന്തുലിതവും, മണ്ടത്തരവുമായ നടപടി" എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്.
യുഎസോ ഇസ്രായേലോ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ എല്ലാ യു.എസ് സൈനിക ആസ്തികൾക്കും ഇസ്രായേലി അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ "വിനാശകരവും നിരന്തരവുമായ" ആക്രമണങ്ങൾ ഉണ്ടാകുമെന്നും ഇറാൻ സെൻട്രൽ മിലിട്ടറി കമാൻഡന്‍റ് ജനറൽ അലി അബ്ദുല്ലാഹി അലിയബാദി മുന്നറിയിപ്പ് നൽകി. തുടർച്ചയായ തോൽവികൾ സമ്മതിച്ചതിനുശേഷം, ആക്രമോത്സുകനും യുദ്ധക്കൊതിയനുമായ അമേരിക്കൻ പ്രസിഡന്റ്, നിരാശാജനകവും, പരിഭ്രാന്തവും, അസന്തുലിതാവസ്ഥ, മണ്ടത്തരവുമായ ഒരു നീക്കത്തിലൂടെ, ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെയും ദേശീയ ആസ്തികളെയും ലക്ഷ്യമിടുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അവകാശങ്ങളും ദേശീയ ആസ്തികളും സംരക്ഷിക്കാൻ ഇറാനിയൻ സായുധസേന "ഒരു നിമിഷം പോലും" മടിക്കില്ലെന്നും "ആക്രമണകാരികളെ അവരുടെ സ്ഥാനത്ത് നിർത്തുമെന്നും" അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പേജിലൂടെയാണ് ട്രംപ് ഇറാന് അന്ത്യശാസനം നൽകിയത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു അബ്ദുല്ലാഹി. 48 മണിക്കൂറിനകം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇറാന് മേൽ അതിശക്തമായ സൈനികാക്രമണം ഉണ്ടാകുമെന്നും 'നരകം മുഴുവൻ ഭൂമിയിൽ ഇറങ്ങും' എന്നുമായിരുന്നു ട്രംപിന്‍റെ മുന്നറിയിപ്പ്.ഹുർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ തകർക്കുമെന്ന് മാർച്ച് 21ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മാർച്ച് 26ന് ഈ സമയപരിധി പിന്നീട് 10 ദിവസത്തേക്ക് കൂടി ട്രംപ് നീട്ടിനൽകി. ഈ സമയ പരിധി ഏപ്രിൽ 6 ന് അവസാനിക്കാനിരിക്കാനിരിക്കെയാമ് അടുത്തിടെ അന്ത്യശാസനം വന്നത്.
അതേസമയം യുദ്ധത്തിൽ ഇരു ഭാഗത്തും ശക്തായ ആക്രമണങ്ങളാണ് നടക്കുന്നത്. കഴിഞ്ഞദിവസം യു.എസിന്‍റെ രണ്ടു യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടിരുന്നു. ഇറാനിൽ ബുഷേർ ആണവ നിലയത്തിനു നേരുയും യു.എസ് ആക്രമണം നടത്തിയിരുന്നു. എന്നാൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലുള്ള യു.എസ് സൈനിക താവളങ്ങൾക്കും ആസ്തികള്‍ക്കും നേരെ ഇറാൻ ആക്രമണം തുടരുകയാണ്.
അതേസമയം, ഇറാൻ വെടിവെച്ചിട്ട അമേരിക്കൻ യുദ്ധവിമാനത്തിലെ പൈലറ്റിനായുള്ള തിരച്ചിൽ മേഖലയിൽ ഇപ്പോഴും പുരോഗമിക്കുകയാണ്. എന്നാൽ ഈ തിരച്ചിൽ ദൗത്യം അമേരിക്കക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പൈലറ്റിനെ കണ്ടെത്താനായി അയച്ച രണ്ട് സെർച്ച് ആൻഡ് റെസ്ക്യൂ ഹെലികോപ്റ്ററുകൾ കൂടി ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തത് സ്ഥിതിഗതികൾ സങ്കീർണമാക്കി. ഈ ഹെലികോപ്റ്ററുകളിലെ ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും, അമേരിക്കൻ വ്യോമസേനയുടെ ആത്മവിശ്വാസത്തിന് ഇത് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.
ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തങ്ങൾ പൂർണമായും തകർത്തുവെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വൈറ്റ് ഹൗസ് അവകാശപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വലിയ അളവിൽ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള ബി-52 ബോംബർ വിമാനങ്ങൾ അമേരിക്ക മേഖലയിൽ വിന്യസിച്ചത്. ഇതിന് പിന്നാലെയാണ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

