അമേരിക്കൻ നീക്കത്തെ മറികടന്ന് ഇറാൻ തന്ത്രം! ഉപരോധത്തിന് തൊട്ടുമുമ്പേ ഹുർമുസിലൂടെ കുതിച്ചത് ഒമ്പത് എണ്ണക്കപ്പലുകൾ
text_fieldsഹുർമുസ് കടലിടുക്ക്
വാഷിങ്ടൺ: അമേരിക്കൻ ഉപരോധം പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പ്, ഹുർമുസ് കടലിടുക്കിലൂടെ ഇറാനുമായി ബന്ധമുള്ള നിരവധി കപ്പലുകൾ സഞ്ചരിച്ചതായി റിപ്പോർട്ട്. ബുധനാഴ്ചയോടെയാണ് യു.എസിന്റെ ഉപരോധം ഔദ്യോഗികമായി നിലവിൽ വന്നത്. ഇതിന് മുന്നോടിയായി ഇറാൻ തങ്ങളുടെ എണ്ണ കയറ്റുമതി ദ്രുതഗതിയിൽ പൂർത്തിയാക്കിയതായാണ് കപ്പൽ നിരീക്ഷണ വിവരങ്ങൾ വ്യക്തമാക്കുന്നത്.
ഷിപ്പിങ് ഡാറ്റാ നിരീക്ഷണ ഏജൻസിയായ കെപ്ലർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ചൊവ്വാഴ്ച ഹുർമുസ് കടലിടുക്ക് വഴി കടന്നുപോയ 11 കപ്പലുകളിൽ ഒമ്പതെണ്ണവും ഇറാനിയൻ വ്യാപാരവുമായി ബന്ധപ്പെട്ടവയാണ്. ഇതിൽ രണ്ട് ദശലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി സഞ്ചരിച്ച വി.എൽ.സി.സി, ശുദ്ധീകരിച്ച ഇന്ധനങ്ങളുമായി എത്തിയ ഇടത്തരം ടാങ്കർ,എൽ.പി.ജി കൊണ്ടുപോകുന്ന രണ്ട് ടാങ്കറുകൾ എന്നിവ ഉൾപ്പെടുന്നു. ഇതേസമയം, പേർഷ്യൻ ഗൾഫിലെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ, ഗ്യാസ് ടാങ്കറുകളുടെ നീക്കം ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെയും നാവിക ഉപരോധത്തെയും വകവെക്കാതെ തങ്ങളുടെ എണ്ണ കയറ്റുമതി തടസ്സമില്ലാതെ തുടരുമെന്ന് ഇറാൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുമായുള്ള 60 ദിവസത്തെ ഇളവ് റദ്ദാക്കിയെങ്കിലും, ഇറാൻ എണ്ണ കയറ്റുമതിയിൽ യാതൊരു കുറവും വരുത്തിയിട്ടില്ലെന്നും പഴയതുപോലെ തന്നെ വ്യാപാരം തുടരുമെന്നും ഇറാൻ എണ്ണമന്ത്രി മുഹ്‌സെൻ പാക്‌നെജാദ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.
ഉപരോധങ്ങളെ മറികടക്കാൻ വർഷങ്ങളായി ഇറാൻ വികസിപ്പിച്ചെടുത്ത ആന്തരിക സംവിധാനങ്ങൾ ഇപ്പോഴും സജീവമാണെന്നും, ഈ സംവിധാനങ്ങൾ ഉപയോഗിച്ച് അമേരിക്കൻ ഉപരോധങ്ങളെ ഫലപ്രദമായി നേരിടാൻ സാധിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു. 60 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് മൂന്നാഴ്ച മാത്രമേ നിലനിന്നുള്ളൂ എന്നും ഈ ഇളവ് കാലയളവിൽ പോലും തങ്ങളുടെ കയറ്റുമതി തന്ത്രങ്ങളിൽ ഇറാൻ മാറ്റം വരുത്തിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ 7 മുതൽ 14 വരെയുള്ള കാലയളവിൽ ഏകദേശം 12 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറാൻ രഹസ്യമായി കയറ്റുമതി ചെയ്തതായാണ് പുറത്തുവരുന്ന കണക്കുകൾ. മലേഷ്യ വഴി ചൈനീസ് റിഫൈനറികളിലേക്ക് എണ്ണ എത്തിക്കുന്ന പഴയ രീതി തന്നെയാണ് ഇറാൻ ഇപ്പോഴും പിന്തുടരുന്നത്. ഹുർമുസ് കടലിടുക്കിലെ പുതിയ സംഘർഷങ്ങളും അമേരിക്കയുടെ നാവിക ഉപരോധവും നിലനിൽക്കെ, കടുത്ത പ്രതിസന്ധികൾക്കിടയിലും തങ്ങളുടെ എണ്ണ വ്യാപാരം പഴയതുപോലെ തന്നെ തുടരുമെന്ന ഉറച്ച നിലപാടിലാണ് തെഹ്‌റാൻ. അമേരിക്കൻ ഉപരോധം മറികടക്കാൻ സ്വീകരിക്കുന്ന ഇത്തരം നടപടികൾ മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

