തിരിച്ചടി ശക്തമാക്കി ഇറാൻ: 27 യു.എസ് സൈനിക കേന്ദ്രങ്ങളിലേക്ക് ആക്രമണം
text_fields
തെഹ്റാൻ: യു.എസും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടി കൂടുതൽ ശക്തമാക്കി ഇറാൻ. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ 27 യു.എസ് സൈനിക താവളങ്ങളടക്കമുള്ള കേന്ദ്രങ്ങളിലേക്കാണ് ഇറാൻ ആക്രമണം നടത്തിയതായി അൽജസീറ റിപ്പോർട്ട് ചെയ്തു. പരമോന്നത നേതാവിന്‍റെ വധത്തിനുശേഷം ഇതുവരെ കാണാത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം ഇറാഖ് ഇര്‍ബിലിലെ യുഎസ് സൈനിക താവളത്തിനുനേരെയും ആക്രമണം ഉണ്ടായി. പശ്ചിമേഷ്യയിലെ എല്ലാ ഇസ്രായേലി, യുഎസ് സൈനിക ലക്ഷ്യങ്ങളും "ഇറാനിയൻ മിസൈലുകളുടെ ശക്തമായ ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ട്" എന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. "ശത്രു നിർണായകമായി പരാജയപ്പെടുന്നതുവരെ ഈ പ്രവർത്തനം നിരന്തരം തുടരും," അവർ പറഞ്ഞു. മേഖലയിലുടനീളമുള്ള എല്ലാ യു.എസിന്‍റെ ആസ്തികളും ഇറാന്റെ സൈന്യം ല്കഷ്യംവെക്കുമെന്നും ഇറാൻ അധികൃതർ കൂട്ടിച്ചേർത്തു.
ഇറാന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും നിലവിലെ സൈനിക വർദ്ധനവ് മൂലമുണ്ടാകുന്ന ഏതൊരു മാനുഷിക നഷ്ടത്തിലും ഖേദിക്കുന്നുവെന്നും ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഹമീദ് ഗൻബാരി അൽ ജസീറയോട് പറഞ്ഞു.
ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, യു.എഇ എന്നീ രാജ്യങ്ങളെല്ലാം തങ്ങളുടെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചുപൂട്ടുകയും ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നത് സംബന്ധിച്ച് സന്ദേശങ്ങൾ ലഭിച്ചതായി ഗൾഫിൽ പ്രവർത്തിക്കുന്ന കടൽ കപ്പലുകൾ പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ഉദ്ധരിച്ച് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ഏജൻസി അറിയിച്ചു. സൗദി അറേബ്യ, ഇറാൻ, ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടങ്ങിയ എണ്ണ ഉൽപ്പാദകരെ ഒമാൻ ഉൾക്കടലുമായും അറേബ്യൻ കടലുമായും ബന്ധിപ്പിക്കുന്നതാണ് പ്രധാന കയറ്റുമതി പാതയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

