ആയിരത്തിലേറെ ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ; ‘യഥാർഥ സൈനിക നാശനഷ്ടം മറച്ചുവെക്കുന്നു; ഇറാഖ്, അഫ്ഗാൻ യുദ്ധങ്ങൾ ഉദാഹരണം’
text_fieldsബ്രിഗേഡിയർ ജനറൽ അബുൽഫസൽ ശഖാർജി
തെഹ്റാൻ: ഇറാനുമായുണ്ടായ സമീപകാല യുദ്ധത്തിൽ ആയിരത്തിലധികം ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ സേനയുടെ മുതിർന്ന വക്താവ് ബ്രിഗേഡിയർ ജനറൽ അബുൽഫസൽ ശഖാർജി അവകാശപ്പെട്ടു. അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണത്തിൽ നൂറുകണക്കിന് യു.എസ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. 'ഡെഫ പ്രെസ്' എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇറാൻ സൈനിക വക്താവിന്റെ ഈ വെളിപ്പെടുത്തലുകൾ.
അമേരിക്കയുടെ സൈനിക ശേഷി കേവലം പ്രചാരണങ്ങളിൽ മാത്രം ഒതുങ്ങുന്ന ‘ഹോളിവുഡ് പ്രചാരണ മാതൃക’ മാത്രമാണെന്ന് ശഖാർജി വിശേഷിപ്പിച്ചു. മുസ്‍ലിം രാജ്യങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒന്നാണ് യു.എസ് സൈന്യമെന്നും, യഥാർത്ഥത്തിൽ അവ എത്രത്തോളം ദുർബലമാണെന്ന് ഈ യുദ്ധത്തിലൂടെ ലോകത്തിന് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ സൈനികത്താവളങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യങ്ങൾ ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങൾക്ക് വാഷിങ്ടണിന്റെ മേലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും, സ്വന്തം സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത അമേരിക്കക്ക് എങ്ങനെയാണ് സഖ്യകക്ഷികളെ സംരക്ഷിക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.
യു.എസ്-ഇസ്രായേൽ സഖ്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങളെത്തുടർന്ന് ഇരുരാജ്യങ്ങളും തങ്ങളുടെ യഥാർത്ഥ സൈനിക നാശനഷ്ടങ്ങൾ മറച്ചുവെക്കുകയാണെന്നും വിവരങ്ങൾ സെൻസർ ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇറാഖ്, അഫ്ഗാനിസ്താൻ യുദ്ധങ്ങളിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ കണക്കുകൾ വർഷങ്ങൾക്ക് ശേഷമാണ് യു.എസ് പുറത്തുവിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഹുർമുസ് കടലിടുക്കിന്റെ സുപ്രധാന മേഖലകളിൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സാന്നിധ്യം ഒരിക്കലും അനുവദിക്കില്ലെന്നും, പശ്ചിമേഷ്യയിൽ നിന്ന് യു.എസ് സൈന്യത്തെ പൂർണമായി തുരത്തുമെന്നും ശഖാർജി മുന്നറിയിപ്പ് നൽകി.
ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഉൾപ്പെടെയുള്ളവരുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സങ്കീർണ്ണമായ ഈ രാഷ്ട്രീയ സാഹചര്യങ്ങളും ഇറാൻ ഉന്നയിക്കുന്ന പുതിയ വാദങ്ങളും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചകൾക്കാണ് ഈ വെളിപ്പെടുത്തലുകൾ വഴിതുറന്നിരിക്കുന്നത്. എന്നാൽ ഇതിനിടെ ജൂണിൽ ധാരണയായ കരാർ പാലിക്കാൻ അമേരിക്ക തയാറായാൽ തങ്ങളും അനുകൂലമായി പ്രതികരിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‍കിയാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

