ഇറാൻ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; യു.എസ്-ഇസ്രായേൽ നടപടിക്കെതിരെ ബെൽജിയം
text_fieldsബ്രസൽസ്/തെഹ്‌റാൻ: ഇറാനെതിരായ യു.എസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ബെൽജിയം. ശനിയാഴ്ച ആരംഭിച്ച ആക്രമണം അന്താരാഷ്ട്ര നിയമങ്ങൾ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ബെൽജിയം വിദേശകാര്യ മന്ത്രി മാക്സിം പ്രെവോ ഔദ്യോഗികമായി പ്രസ്താവിച്ചു. യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ വർധിച്ചുവരുന്ന ആശങ്കയാണ് ബെൽജിയത്തിന്റെ ഈ നിലപാടിലൂടെ വ്യക്തമാകുന്നത്.
ബെൽജിയം എന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ഉറച്ച സംരക്ഷകരാണെന്ന് ആർ.ടി.ബി.എഫ് ബ്രോഡ്കാസ്റ്ററിന് നൽകിയ അഭിമുഖത്തിൽ പ്രെവോ പറഞ്ഞു. ഇറാൻ ഒരു മാതൃകാപരമായ രാജ്യമല്ലെന്ന് സമ്മതിക്കുമ്പോഴും, നിലവിൽ നടന്ന സൈനിക ഇടപെടൽ ജനങ്ങളുടെ അവകാശങ്ങളെയും നിയമങ്ങളെയും മാനിച്ചുകൊണ്ടുള്ളതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നയതന്ത്രം വഴി പരിഹാരം കാണാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും ആയുധങ്ങൾ എത്രയും വേഗം മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഘർഷങ്ങൾ തടയുന്നതിലോ പരിഹരിക്കുന്നതിലോ ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടതിനെ പ്രെവോ രൂക്ഷമായി വിമർശിച്ചു. യു.എൻ കേവലം കാലാവസ്ഥ വ്യതിയാനത്തിലോ മനുഷ്യാവകാശങ്ങളിലോ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഏജൻസിയായി മാറരുതെന്നും, അതിന്റെ പ്രാഥമിക കടമ ലോകസമാധാനം ഉറപ്പാക്കുക എന്നതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അന്താരാഷ്ട്ര സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ സമാന്തരമായ നീക്കങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിന് ഉദാഹരണമായി ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 'ബോർഡ് ഓഫ് പീസ്' പോലുള്ള നീക്കങ്ങളെ അദ്ദേഹം സൂചിപ്പിച്ചു. ഇത്തരം ബദൽ സംവിധാനങ്ങളേക്കാൾ ബഹുരാഷ്ട്ര കൂട്ടായ്മകളെയും നിയമവ്യവസ്ഥയെയുമാണ് ബെൽജിയം പിന്തുണക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച നടന്ന ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായി ഇസ്രായേലിനും അമേരിക്കൻ താവളങ്ങൾക്കും നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്. യുദ്ധം ആഗോള തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ഭയത്തിലാണ് ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

