ആഗോള തട്ടിപ്പ് വിരുദ്ധ ഓപറേഷനുമായി ഇന്‍റർപോൾ; വിവിധ രാജ്യങ്ങളിൽ വൻ റെയ്ഡ്, കോടികൾ പിടിച്ചെടുത്തു
text_fieldsമനാമ: സാമ്പത്തിക തട്ടിപ്പുകൾക്കും കള്ളപ്പണം വെളുപ്പിക്കുന്ന സംഘങ്ങൾക്കുമെതിരെ ഇന്റർപോൾ നടത്തിയ ആഗോള ഓപ്പറേഷനിൽ ബഹ്‌റൈനും പങ്കാളിയായി. 97 രാജ്യങ്ങൾ പങ്കെടുത്ത ‘ഓപ്പറേഷൻ ഫസ്റ്റ് ലൈറ്റ് 2026’ൽ ആകെ 5,811 പേരെ അറസ്റ്റ് ചെയ്യുകയും 293 ദശലക്ഷം ഡോളറിന്റെ അനധികൃത പണം പിടിച്ചെടുക്കുകയും ചെയ്തതായി ഇന്റർപോൾ അറിയിച്ചു.
ഈ വർഷം ജനുവരി 15 മുതൽ ഏപ്രിൽ 30 വരെ നീണ്ടുനിന്ന ഓപ്പറേഷൻ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് സോഷ്യൽ എൻജിനീയറിങ് വഴി നടത്തുന്ന തട്ടിപ്പുകളെയും അവയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളെയും തടയുന്നതിനാണ്. ആളുകളുടെ വിശ്വാസം മുതലെടുത്ത് പണമോ രഹസ്യവിവരങ്ങളോ തട്ടിയെടുക്കുന്ന രീതികളെയാണ് സോഷ്യൽ എൻജിനീയറിംഗ് എന്ന് വിളിക്കുന്നത്. ബിസിനസ് ഇമെയിൽ ചോർത്തൽ, സെക്സ്റ്റോർഷൻ (ലൈംഗിക ദൃശ്യങ്ങൾ ഉപയോഗിച്ചുള്ള ഭീഷണി), റൊമാൻസ് തട്ടിപ്പുകൾ, ആൾമാറാട്ടം, നിക്ഷേപ തട്ടിപ്പുകൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ബഹ്‌റൈന് പുറമെ കുവൈത്ത്, യു.എ.ഇ, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും ഓപ്പറേഷനിൽ പങ്കെടുത്തു. രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിച്ചതിന് ശേഷം മൂന്ന് മാസത്തിലേറെ നീണ്ട പ്രവർത്തനങ്ങളിലൂടെയാണ് കുറ്റവാളികളെ പിടികൂടിയത്. പ്രധാന പ്രതികളെ ലക്ഷ്യമിട്ടുള്ള നടപടികൾ, തിരിച്ചറിഞ്ഞ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡുകൾ, ബാങ്ക് അക്കൗണ്ടുകളും വെർച്വൽ വാലറ്റുകളും മരവിപ്പിക്കൽ തുടങ്ങിയവ ഓപ്പറേഷന്റെ ഭാഗമായി നടന്നു.
ഇന്റർപോളിന്റെ ഗ്ലോബൽ റാപ്പിഡ് ഇന്റർവെൻഷൻ ഓഫ് പേയ്‌മെന്റ്‌സ് എന്ന സംവിധാനം ഇതിനായി ഫലപ്രദമായി ഉപയോഗിച്ചു. കള്ളപ്പണ ഇടപാടുകൾ പെട്ടെന്ന് കണ്ടെത്തി തടയാൻ സഹായിക്കുന്ന ഈ സംവിധാനം വഴി ഫിയറ്റ് കറൻസികളിലെയും വെർച്വൽ അസറ്റുകളിലെയും പണമൊഴുക്ക് തടയാൻ കഴിഞ്ഞു. ഈ ഓപ്പറേഷനിലൂടെ ആഗോള തലത്തിൽ 1,42,000ലധികം തട്ടിപ്പുകൾ തടയാൻ സാധിച്ചതായും ഇന്റർപോൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

