തകർന്നു വീണ അമേരിക്കൻ യുദ്ധവിമാനം, പരിക്കേറ്റ പൈലറ്റ്; ഇന്റർനെറ്റിൽ തരംഗമായി ഇറാനിയൻ 'ലെഗോ' ആനിമേഷൻ വിഡിയോകൾ
text_fieldsതെഹ്‌റാൻ: ആയുധങ്ങൾ കൊണ്ടുള്ള യുദ്ധത്തിന് പുറമെ ആധുനിക ലോകത്ത് ഡിജിറ്റൽ സ്റ്റോറി ടെല്ലിങ് എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന്റെ തെളിവായി ഇറാനിൽ നിന്നുള്ള ലെഗോ ആനിമേഷൻ വിഡിയോകൾ. അതിശയിപ്പിക്കുന്ന പ്രൊഡക്ഷൻ ക്വാളിറ്റിയോടെ പുറത്തിറങ്ങുന്ന ഈ ഹ്രസ്വ വിഡിയോകൾ ചുരുങ്ങിയ കാലയളവിനുള്ളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
ഇറാനിയൻ ലെഗോ ആനിമേഷൻ ടീമായ 'എക്‌സ്‌പ്ലോസീവ് മീഡിയ' ആണ് ഈ വിഡിയോകൾക്ക് പിന്നിൽ. മികച്ച ഹ്രസ്വ ആനിമേഷൻ വിഡിയോകൾക്കുള്ള ഓസ്കർ ഇറാൻ അർഹിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. പാശ്ചാത്യ മാധ്യമങ്ങൾ 24 മണിക്കൂർ കൊണ്ട് നൽകുന്നതിനേക്കാൾ വിവരങ്ങൾ രണ്ട് മിനിറ്റുള്ള ഈ ലെഗോ വിഡിയോകൾ നൽകുന്നുണ്ടെന്ന് മറ്റു ചിലർ കമന്റ് ചെയ്യുന്നു.
യു.എസ് വ്യോമസേനയുടെ എഫ്-15ഇ (F-15E) വിമാനം ഇറാൻ വെടിവെച്ചിട്ടതിനെത്തുടർന്ന് പരിക്കേറ്റ അമേരിക്കൻ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തിയ സംഭവമാണ് ഒരു വിഡിയോയുടെ പ്രമേയം. പരിക്കേറ്റ ഉദ്യോഗസ്ഥന്റെ കൈകളിൽ ബാൻഡേജ് കെട്ടുന്നതുൾപ്പെടെയുള്ള സൂക്ഷ്മമായ വിവരങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്തിയത് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. വെറും ആനിമേഷൻ എന്നതിലുപരി ശക്തമായ രാഷ്ട്രീയ സന്ദേശങ്ങളാണ് ഈ വിഡിയോകൾ പങ്കുവെക്കുന്നത്.
മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ പാവയായി ചിത്രീകരിക്കുന്ന വിഡിയോകൾ ഇതിനോടകം വിവാദമായിട്ടുണ്ട്. ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇറാൻ വിഷയമുപയോഗിച്ച് അമേരിക്ക മറച്ചുപിടിക്കാൻ ശ്രമിക്കുന്നു എന്ന തരത്തിലുള്ള കോൺസ്പിരസി തിയറികളും ഇത്തരം വിഡിയോകളിൽ ആവർത്തിച്ചു വരുന്നു. ഫോബ്സ് റിപ്പോർട്ട് അനുസരിച്ച് 'അഖ്ബാർ എൻഫെജാരി' എന്ന ടെലിഗ്രാം അക്കൗണ്ടിൽ നിന്നാണ് ഈ വിഡിയോകൾ ഉറവിടം കൊള്ളുന്നത്. റഷ്യൻ മാധ്യമങ്ങളും ഇറാനിയൻ സർക്കാർ അനുകൂല അക്കൗണ്ടുകളും ഈ വിഡിയോകൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

