നേപ്പാൾ പ്രളയം; സി.ഇ.ഒയെ കാണാനില്ലെന്ന് ഇൻഫോസിസ് പബ്ലിക് സർവിസസ്
text_fieldsലക്ഷ് ഗോപി ഷെട്ടി
ന്യൂഡൽഹി: നേപ്പാളിലുണ്ടായ പ്രളയത്തെ തുടർന്ന് ഇൻഫോസിസ് പബ്ലിക് സർവിസസ് സി.ഇ.ഒ ലക്ഷ് ഗോപി ഷെട്ടിയെ കാണാനില്ലെന്ന് പരാതി. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ വ്യക്തിപരമായ സന്ദർശനത്തിനായാണ് അദ്ദേഹം നേപ്പാളിലെത്തിയതെന്ന് ഇൻഫോസിസ് അറിയിച്ചു.
ലക്ഷ് ഗോപി ഷെട്ടിയെമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനായി ബന്ധപ്പെട്ട ഏജൻസികളുമായി ചേർന്ന് ഊർജിതമായ ശ്രമങ്ങൾ നടത്തിവരികയാണ്. കുടുംബവുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഈ ദുഷ്കരമായ ഘട്ടത്തിൽ ആവശ്യമായ എല്ലാ പിന്തുണയും നൽകിവരുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. നേപ്പാളിലുണ്ടായ ദുരന്തത്തിലും ജീവഹാനിയിലും കമ്പനി അഗാധമായ ദുഃഖം ഇൻഫോസിസ് പ്രസ്താവനയിലൂടെ രേഖപ്പെടുത്തി.
അതേസമയം, നേപ്പാൾ-തിബത്ത് അതിർത്തിയിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ കുറഞ്ഞത് 320 ഇന്ത്യക്കാരെയെങ്കിലും കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ചൈനീസ് അതിർത്തിയിൽ മാത്രം 400ഓളം പേർ കുടുങ്ങിക്കിടക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി കാഠ്മണ്ഡുവിന് എല്ലാവിധ സഹായങ്ങളും നൽകാൻ ഇന്ത്യ സന്നദ്ധമാണ്.
ചൈനീസ് അതിർത്തിയിൽ കുടുങ്ങിക്കിടന്ന 153 ഇന്ത്യക്കാർ സുരക്ഷിതമായി നേപ്പാളിലേക്ക് കടന്നിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളിൽനിന്ന് കാഠ്മണ്ഡുവിൽ എത്തിയ ശേഷം പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിയ 21 ഇന്ത്യക്കാർ വെള്ളിയാഴ്ച ഉച്ചയോടെ നാട്ടിലെത്തിയതായി വിദേശകാര്യ വക്താവ് രൺധീർ ജൈസ്വാൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

