ഇന്ത്യയുടെ കാർഷിക സബ്സിഡി അപകടകരമെന്ന്; ബൈഡന് കത്തെഴുതി യു.എസ് കോൺഗ്രസ് അംഗങ്ങൾ
text_fieldsവാഷിങ്ടൺ: ഇന്ത്യയുടെ വ്യാപാര നടപടികളിൽ ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യു.ടി.ഒ) ഇന്ത്യയുമായി ഔദ്യോഗിക ചർച്ച നടത്താൻ പ്രസിഡന്റ് ജോ ബൈഡന് കത്തെഴുതി 12 യു.എസ് കോൺഗ്രസ് അംഗങ്ങൾ. ഡബ്ല്യു.ടി.ഒ നിയമപ്രകാരം സർക്കാറുകൾക്ക് ഉൽപാദനമൂല്യത്തിന്റെ 10 ശതമാനം സബ്സിഡി നൽകാം.
എന്നാൽ ഇന്ത്യയിൽ അരിയും ഗോതമ്പുമടക്കം ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനത്തിന്റെ പകുതിയിലധികവും സർക്കാർ സബ്സിഡി നൽകുന്നതായാണ് കോൺഗ്രസ് അംഗങ്ങൾ ആരോപിക്കുന്നത്. ഇത് അമേരിക്കൻ കർഷകരെയും വൻകിട ഭൂവുടമകളെയും ബാധിക്കുന്നതായും ഇവർ വാദിക്കുന്നു. ഇന്ത്യ നിയമം പിന്തുടരാത്തതും നടപ്പിൽ വരുത്താൻ ബൈഡൻ ഭരണകൂടത്തിന് സാധിക്കാത്തതും ആഗോള കാർഷിക ഉൽപാദനത്തെയും വിതരണത്തെയും തകിടം മറിച്ചു.
വിഷയത്തിൽ ഇന്ത്യയുമായി കൂടിയാലോചന നടത്താനും മറ്റ് ഡബ്ല്യു.ടി.ഒ അംഗങ്ങളുടെ തദ്ദേശീയ സാമ്പത്തിക പദ്ധതികൾ നിരീക്ഷിക്കാനും കോൺഗ്രസ് അംഗങ്ങളായ ട്രേസി മൻ, റിക്ക് ക്രോഫോർഡ് എന്നിവരുടെ നേതൃത്വത്തിലെഴുതിയ കത്തിൽ ആവശ്യപ്പെടുന്നു. പ്രസ്തുത വിഷയത്തിൽ ലോകവ്യാപാര സംഘടനയിൽ ഇന്ത്യ നേരത്തേ നിലപാട് വ്യക്തമാക്കിയിരുന്നതാണ്. രാജ്യത്തെ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഇന്ത്യയുടെ നയത്തെ പല രാജ്യങ്ങളും സംഘടനകളും അഭിനന്ദിച്ചിരുന്നു.