ഇന്ത്യക്കാരനായ യു.എൻ ഉദ്യോഗസ്ഥൻ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
text_fieldsഗസ്സ സിറ്റി: റഫയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന ആക്രമണത്തിൽ ഐക്യരാഷ്ട്രസഭക്കുവേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനത്തിനുനേർക്ക് റഫയിൽവെച്ച് ആക്രമണമുണ്ടാകുകയായിരുന്നു. യുൈനറ്റഡ് നാഷൻസ് ഡിപാർട്മെന്‍റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി (ഡി.എസ്.എസ്) സ്റ്റാഫ് അംഗമായ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മുൻ ഇന്ത്യൻ സൈനികനാണ് കൊല്ലപ്പെട്ടതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തിൽ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തെക്കൻ ഗസ്സയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് യു.എൻ ഉദ്യോഗസ്ഥരുടെ സംഘം ആക്രമണത്തിനിരയായത്. ഐക്യരാഷ്ട്രസഭയുടേത് എന്നടയാളപ്പെടുത്തിയ വാഹനത്തിൽ സഞ്ചരിച്ചിട്ടും ഇസ്രായേൽ സൈന്യം ആക്രമണം നടത്തുകയായിരുന്നു. ഇസ്രായേൽ ആക്രമണം ആരംഭിച്ച ശേഷം കൊല്ലപ്പെടുന്ന മറ്റൊരു രാജ്യത്തെ ആദ്യ യു.എൻ ഉദ്യോഗസ്ഥനാണിത്. സംഭവത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി.
സജീവ പോരാട്ട മേഖലയായി പ്രഖ്യാപിച്ച സ്ഥലത്താണ് സംഭവം നടന്നതെന്ന് ഇസ്രായേൽ സൈന്യം പ്രതികരിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
റഫ ആക്രമണം അവസാനിപ്പിക്കണം -ഇസ്രായേൽ സൈനികരുടെ മാതാപിതാക്കൾ
റഫ ആക്രമണം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഇസ്രായേൽ സൈനികരുടെ മാതാപിതാക്കൾ. ഗസ്സയിൽ വിന്യസിച്ച 900 ഓളം സൈനികരുടെ മാതാപിതാക്കൾ ഒപ്പിട്ട കത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മാസങ്ങൾ നീണ്ട മുന്നറിയിപ്പുകൾക്കുശേഷം റഫയെ ആക്രമിക്കുമ്പോൾ മറുവശത്ത് പ്രതിരോധിക്കുവാൻ സർവസജ്ജരായ സംഘമുണ്ടാകുമെന്നത് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്. ആക്രമണം ഞങ്ങളുടെ കുട്ടികൾക്ക് മരണക്കെണിയായിരിക്കും. മക്കൾ ശാരീരികമായും മാനസികമായും തളർന്നിരിക്കുകയാണെന്നും കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.