'പണം നൽകിയില്ലെങ്കിൽ കൊലക്കുറ്റം ചുമത്തും'; അമേരിക്കയിലെ കുടുംബത്തെ ഭീഷണിപ്പെടുത്തി 4 ലക്ഷം ഡോളർ തട്ടാൻ ശ്രമിച്ച ഇന്ത്യൻ പൊലീസ് ഓഫീസർക്കെതിരെ കേസ്
text_fieldsലോസ് ഏഞ്ചൽസിൽ താമസിക്കുന്ന കുടുംബത്തെ ഭീഷണിപ്പെടുത്തി 4 ലക്ഷം ഡോളർ (ഏകദേശം 3.3 കോടി രൂപ) തട്ടാൻ ശ്രമിച്ചതിന് പഞ്ചാബിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. താണ്ഡയിലെ എസ്.എച്ച്.ഒ ഗുരീന്ദർജിത് സിങ് നാഗ്രയ്‌ക്കെതിരെയാണ് അമേരിക്കൻ അധികൃതർ കുറ്റം ചുമത്തിയിരിക്കുന്നത്. ഇന്ത്യയിലുള്ള കുടുംബാംഗങ്ങൾക്കെതിരെ കള്ളക്കേസുകൾ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പണം ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
തന്റെ ആവശ്യത്തിന് വഴങ്ങിയില്ലെങ്കിൽ ഇന്ത്യയിലുള്ള ബന്ധുക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് പണം നൽകാൻ ഇരയായ കുടുംബം തയാറാകുകയായിരുന്നു. അല്ലാത്തപക്ഷം യഥാർഥത്തിൽ ഇയാൾ ബന്ധുക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തിയതായും പറയപ്പെടുന്നു. ഈ കേസിൽ പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുമെന്നും തുടർനടപടികൾക്കായി അമേരിക്കയിലേക്ക് നാടുകടത്തുമെന്നുമാണ് അധികൃതർ നൽകുന്ന സൂചന.
ഇന്ത്യ കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 37 പേർക്കെതിരെ അമേരിക്കൻ ഫെഡറൽ അധികൃതർ കേസെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഗുരീന്ദർജിത് സിങ് നാഗ്രയുടെ പേരും പുറത്തുവന്നത്. വർഷങ്ങൾ നീണ്ട അന്വേഷണത്തിന് ശേഷമാണ് ഇത്തരം വൻതട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. കൊലപാതക ഭീഷണി, മയക്കുമരുന്ന് കടത്ത്, വൻകിട പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് നിഗമനം. ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കുറ്റകൃത്യങ്ങൾക്ക് പിന്നിലെന്ന് അധികൃതർ സംശയിക്കുന്നു. ഇന്ത്യയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വിദേശത്തുള്ളവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇവരുടെ രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

