കൊക്കെയ്ൻ ലഹരിയിൽ 150 കി.മീ വേഗത്തിൽ വാഹനമോടിച്ച് രണ്ടു കൗമാരക്കാരെ കൊലപ്പെടുത്തി: ഇന്ത്യക്കാരന് 25 വർഷം തടവ്
text_fieldsന്യൂയോർക്ക്: അമിത വേഗത്തിൽ തെറ്റായ ദിശയിൽ ട്രക്ക് ഓടിച്ച് ടെന്നിസ് കളിക്കാരായ രണ്ടു കൗമാരക്കാരെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരന് യു.എസ് കോടതി 25 വർഷം തടവ് വിധിച്ചു. ന്യൂയോർക്കിനടുത്ത് ലോങ് ഐലൻഡിൽ 2023ലായിരുന്നു സംഭവം.
150 കി.മീ വേഗത്തിലായിരുന്നു ഇയാൾ ട്രക്ക് ഓടിച്ചിരുന്നത്. അമൻദീപ് സിങ് എന്ന 36കാരനാണ് ശിക്ഷിക്കപ്പെട്ടത്. 14 വയസ്സുള്ള ഏതൻ ഫാൾകോവിത്സ്, ഡ്ര്യൂ ഹാസൻ ബിഗ് എന്നിവരാണ് മരിച്ചതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
മിനോളയിലെ കോടതി മുറിയിൽ വിധി കേൾക്കാൻ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ എത്തിയിരുന്നു. കുട്ടികളുടെ ബന്ധുക്കൾ പ്രതിക്കെതിരെ തങ്ങളുടെ രോഷം വിളിച്ചു പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. സംഭവ സമയത്ത് കുട്ടികൾ ടെന്നിസ് മത്സരം കഴിഞ്ഞ് വീട്ടിലേക്ക് കാറിൽ മടങ്ങുകയായിരുന്നു. രണ്ടു പേർ കൊല്ലപ്പെടുകയും രണ്ടു പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ പ്രതി കൊക്കെയ്നും മദ്യവും അമിത തോതിൽ ഉപയോഗിച്ചിരുന്നതായി കോടതിയിൽ തെളിഞ്ഞു. അനുവദനീയമായതിന്റെ ഇരട്ടി അളവിൽ മദ്യത്തിന്റെ അംശം പ്രതിയുടെ രക്തത്തിൽ അടങ്ങിയതായി പരിശോധനയിൽ തെളിഞ്ഞിരുന്നു.
അപകട ശേഷം സൂപ്പർ മാർക്കറ്റിന്റെ പിറകിൽ ഒളിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ട്രക്കിൽ നിന്ന് മദ്യകുപ്പികളും പൊലീസ് കണ്ടെടുത്തു. പ്രതിയുടെ ശിക്ഷയിൽ ഇളവ് ഉണ്ടാകില്ലെന്ന് നസാഉ കൺട്രി ഡിസ്ട്രിക്ട് അറ്റോർണി ജെയിംസ് കുറ്റാർനോസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

