ഇസ്രായേലിൽ ഹോംനഴ്സായ ഇന്ത്യക്കാരനെ കുത്തിക്കൊന്നു; ഒരാൾ പിടിയിൽ
text_fieldsതെൽഅവീവ്: ഇസ്രായേലിൽ ഹോംനഴ്സായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ കുത്തിക്കൊന്നു. രാജീവ് ആചാര്യയെന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേലിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. ഇയാൾ ജോലി ചെയ്തിരുന്ന വീട്ടിലെ ദമ്പതികളുടെ കൊച്ചുമകൻ അവിയോർ സാക്കെനാണ് കുത്തിയതെന്ന് ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂലൈ 23നാണ് സംഭവം.
കൊലപാതകത്തിലേക്ക് നയിച്ചതിന് പിന്നിലെ കാരണം ഇതേവരെയും വ്യക്തമല്ല. സംഭവത്തിൽ കൊച്ചുമകൻ സാക്കനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആസൂത്രിതമായ കൊലപാതക വകുപ്പുകൾ ചേർത്താണ് ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്. കൃത്യം നിർവഹിച്ചതിന് ശേഷം ആയുധം മുറിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
ആചാര്യ തന്‍റെ മുറിയിൽ വിശ്രമിക്കുന്നതിനിടെ അതിക്രമിച്ചുകയറിയ സാക്കെൻ മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തുകയായിരുന്നു. മുറിവിൽ നിന്നുണ്ടായ അമിതമായ രക്തസ്രാവമാണ് മരണകാരണമെന്ന് മെഡിക്കൽ റിപ്പോർട്ടിലുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഇസ്രായേലീ അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം, രാജീവ് ആചാര്യയുടെ മരണം ദാരുണമായ സംഭവമാണെന്നും സാധ്യമായ എല്ലാ പിന്തുണയും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസിയും എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

